ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ സെയ്ഫിന് എന്നും മധുരപലഹാരം വേണം, ഒടുവില്‍ പ്രത്യേക ഡിഷ് ഉണ്ടാക്കേണ്ടി വന്നു..; നടന്റെ ഡയറ്റീഷ്യന്‍ പറയുന്നു

മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ ആയിരുന്നു ഖ്യാതി രുപാനി. ബോളിവുഡിലെ മിക്ക സെലിബ്രിറ്റികള്‍ക്ക് വേണ്ടിയും രുപാനി വര്‍ക്ക് ചെയ്തിട്ടുണ്ട്. സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ കിടന്നപ്പോഴുള്ള സമയത്തെ കുറിച്ച് രുപാനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 2007ല്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് കിടന്നിരുന്ന സമയത്ത് സെയ്ഫ് അലിഖാന്‍ ദിവസവും മധുര പലഹാരം ആവശ്യപ്പെടുമായിരുന്നു എന്നാണ് രുപാനി പറയുന്നത്.

”എന്തുകൊണ്ട് ഡിസേര്‍ട്ട് ഇല്ല എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. സര്‍ നിങ്ങളൊരു ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിരിക്കുകയാണ്, അതിനാല്‍ മധുരം അനുവദിക്കാനാവില്ല എന്ന് ഞാന്‍ പറയും. എങ്കിലും അദ്ദേഹത്തിന് ചെറിയൊരു മധുരം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ കസ്റ്റാര്‍ഡും ജെല്ലിയും ഉണ്ടാക്കി അദ്ദേഹത്തിന് നല്‍കി” എന്നാണ് രുപാനി പറയുന്നത്.

2007ല്‍ മൈല്‍ഡ് അറ്റാക്കിനെ തുടര്‍ന്നായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ജനുവരിയില്‍ മോഷ്ടാവില്‍ നിന്നും കുത്തേറ്റ ശേഷം സെയ്ഫ് അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്. ജനുവരി 16ന് ആയിരുന്നു സെയ്ഫിന് കുത്തേറ്റത്. നടന് നട്ടെല്ലിന് അടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നും ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.

‘ജുവല്‍ തീഫ്: ദ ഹെയ്സ്റ്റ് ബിഗിന്‍സ്’ എന്ന ചിത്രമാണ് സെയ്ഫ് അലിഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ദേവര’ എന്ന തെലുങ്ക് ചിത്രമാണ് സെയ്ഫിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ക്കെതിരെ ട്രോളുകളും എത്തിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് അലിഖാന്‍ വേഷമിട്ടത്.