ഞാന്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഭായ് എന്ന് വിളിച്ച് പിന്നാലെ കൂടും, പക്ഷെ എന്റെ സിനിമ കാണാന്‍ അവര്‍ തിയേറ്ററില്‍ പോവില്ല: സല്‍മാന്‍ ഖാന്‍

‘ബാഹുബലി’യുടെ വന്‍ വിജയത്തോടെയാണ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ പരിചിതമായത്. ഭാഷാ അതിര്‍വരമ്പുകള്‍ ഭേദിച്ച് നല്ല സിനിമകള്‍ രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ പോലെ ബോളിവുഡ് ചിത്രങ്ങള്‍ക്ക് അധികം പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കാറില്ല എന്ന് പറയുകയാണ് സല്‍മാന്‍ ഖാന്‍.

തങ്ങള്‍ തെന്നിന്ത്യന്‍ സിനിമകള്‍ കാണുമെങ്കിലും, അവിടെയുള്ള പ്രേക്ഷകര്‍ ബോളിവുഡ് ചിത്രങ്ങള്‍ സ്വീകരിക്കില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. ”എന്റെ സിനിമ സൗത്ത് ഇന്ത്യയില്‍ റിലീസ് ചെയ്യുമ്പോള്‍, അവിടെ അധികം ഫാന്‍സ് ഇല്ലാത്തതു കൊണ്ട് വിജയിക്കില്ല. അവിടെ തെരുവിലൂടെ ഞാന്‍ നടന്നു പോവുകയാണെങ്കില്‍ ഭായ്, ഭായ് എന്ന് വിളിച്ച് അവിടെയുള്ളവര്‍ പിന്നാലെ വരും.”

”പക്ഷെ അവര്‍ എന്റെ സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകില്ല. അവരുടെ സിനിമകളെ ഇവിടെ അംഗീകരിച്ച പോലെ അവിടെ സംഭവിച്ചിട്ടില്ല. രജനികാന്ത് സാറിന്റെയോ, ചിരഞ്ജീവി ഗാരുവിന്റെയോ, സൂര്യയുടെയോ, രാം ചറണിന്റെയോ ഒക്കെ സിനിമ വന്നാല്‍ ഇവിടെ നമ്മള്‍ പോയി കാണും. ക്ഷെ അവരുടെ ആരാധകര്‍ നമ്മുടെ സിനിമകള്‍ കാണാന്‍ പോകാറില്ല” എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

‘സിക്കന്ദര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് സല്‍മാന്‍ സംസാരിച്ചത്. മാര്‍ച്ച് 30ന് ആണ് സിക്കന്ദര്‍ തിയേറ്ററിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം 200 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. മാര്‍ച്ച് 27ന് റിലീസ് ചെയ്ത മലയാള ചിത്രം ‘എമ്പുരാനും’ നോര്‍ത്ത് ഇന്ത്യയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.