'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി! വിവാദ ചിത്രവുമായി വീണ്ടും സുദീപ്‌തോ സെന്‍? വിശദീകരണം

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവാദ ചിത്രങ്ങളില്‍ ഒന്നാണ് ‘ദ കേരള സ്റ്റോറി’. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ഒരു പ്രൊപ്പഗാണ്ട സിനിമ ആയാണ് എത്തിയത്. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നുമാണ് സിനിമ ആരോപിച്ചത്.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സുദീപ്‌തോ സെന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ മലയാള സിനിമയെ മുള്‍മുനയിലാക്കിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയമാക്കി സുദീപ്‌തോ സെന്‍ പുതിയ സിനിമ ഒരുക്കും എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആസ്പദമാക്കി ഒരുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സുദീപ്‌തോ സെന്‍ തള്ളിയിട്ടുണ്ട്. ഈ വാര്‍ത്തകള്‍ എവിടുന്ന് വന്നുവെന്ന് അറിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. അതൊന്നും സത്യമല്ല. ഈ റിപ്പോര്‍ട്ടുകള്‍ കണ്ട് ഞാനും നിര്‍മ്മാതാവ് വിപുല്‍ ഷായും ചിരിച്ചു.

കേരളാ സ്‌റ്റോറിയുടെ സീക്വല്‍ ഉണ്ടാകും തിരക്കഥ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല ഒരുങ്ങുന്നത് എന്ന് സുദീപ്‌തോ സെന്‍ വ്യക്തമാക്കി. അതേസമയം, 2023ല്‍ റിലീസ് ചെയ്ത കേരളാ സ്‌റ്റോറി 303.97 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്.

അദാ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായത്. യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്‌നാനി, ദേവദര്‍ശിനി, വിജയ് കൃഷ്ണ, പ്രണയ് പച്ചൗരി, പ്രണവ് മിശ്ര, പ്രണാലി ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രം ബംഗാളിലും തമിഴ്‌നാട്ടിലും ആദ്യം നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.