സ്വന്തം കഴിവില്‍ സംശയം തോന്നി തുടങ്ങിയിരുന്നു, സിനിമകളില്‍ നിന്ന് ഏറെക്കൂറെ മാറ്റി നിര്‍ത്തപ്പെട്ടു, ചെറിയ വേഷങ്ങളിലേക്കു ഒതുക്കി: സുധീഷ്

34 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് നടന്‍ സുധീഷ്. അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ് താരം. അവസരങ്ങള്‍ കുറഞ്ഞതോടെ തനിക്ക് സ്വന്തം കഴിവില്‍ സംശയം തോന്നിയിരുന്നു എന്നാണ് സുധീഷ് പറയുന്നത്. ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം ലഭിച്ച മികച്ച വേഷമായിരുന്നു തീവണ്ടിയിലേത് എന്നും സുധീഷ് പറയുന്നു.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധീഷിന്റെ പ്രതികരണം. ഇടക്കാലത്ത് തനിക്ക് തന്റെ കഴിവില്‍ സംശയം തോന്നി തുടങ്ങിയിരുന്നു. സിനിമകള്‍ കുറയുന്നു. ചെറിയ വേഷങ്ങളിലേക്കു ഒതുകുന്നു. മുഖ്യധാരാ സിനിമകളില്‍ നിന്ന് ഏറെക്കൂറെ മാറ്റി നിര്‍ത്തപ്പെടുന്നു. ആരോടും ഇടിച്ചു കയറി അവസരം ചോദിക്കാനും തനിക്ക് അറിയില്ല.

ന്യൂജനറേഷന്‍ സിനിമകളൊക്കെ കാണുമ്പോള്‍ അതിലൊരു നല്ല വേഷം ചെയ്യണമെന്നൊക്കെ തോന്നും. പക്ഷേ അത്തരത്തിലുള്ള അവസരങ്ങളൊന്നും തന്നിലേക്കു വന്നു ചേര്‍ന്നില്ല. എങ്കിലും നിരാശയില്ലായിരുന്നു. കാരണം താന്‍ എപ്പോഴും സന്തോഷം കണ്ടെത്തുന്നത് ഫാമിലിയിലാണ്. അങ്ങനെയിരിക്കെയാണ് തീവണ്ടിയുടെ സംവിധായകന്‍ ഫെലിനിയുടെ കോള്‍ വരുന്നത്.

സിഗരറ്റ് മുഖത്തേക്കു ഊതുന്ന സീനാണ് ഫെലിനി ആദ്യം വിശദീകരിച്ചു തന്നത്. അത് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ഓകെ പറഞ്ഞു. തന്നോട് കുറച്ചു താടി നീട്ടി വളര്‍ത്താന്‍ പറഞ്ഞു. താടി വളര്‍ത്തുമ്പോള്‍ സ്വാഭാവികമായി അങ്ങിങ്ങ് നരകള്‍ വെളിപ്പെട്ടു വരും. നമ്മള്‍ എപ്പോഴും ചെറുപ്പക്കാരനായിട്ട് ഇരിക്കാനാണെല്ലോ ശ്രമിക്കുക. താന്‍ സെറ്റില്‍ താടിയൊക്കെ കറുപ്പിച്ചാണ് ചെന്നത്.

അവിടെ എത്തിയപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു ‘ചേട്ടാ താടിയൊക്കെ ഓകെയാണ് പക്ഷേ നമുക്ക് കുറച്ചു മിനുക്കുപണികളൊക്കെ ചെയ്യേണ്ടി വരും’ എന്നു പറഞ്ഞു. അങ്ങനെ കറുപ്പിച്ച താടി മുഴുവന്‍ നരപ്പിക്കേണ്ടി വന്നു. ടൊവിനോയും സുരാജുമൊക്കെ ഉള്ളതുകൊണ്ട് സിനിമ വിജയിക്കുമെന്നു തോന്നിയിരുന്നു.

Read more

സിനിമ തിയറ്ററില്‍ എത്തിയപ്പോള്‍ തന്റെ സീനുകള്‍ക്കൊക്കെ വലിയ സ്വീകരണവും കയ്യടിയും ലഭിച്ചു. അത്രത്തോളം ആ കഥാപാത്രം ഹിറ്റാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. വലിയ തോതില്‍ ഇമേജ് ബ്രേക്ക് ചെയ്യാന്‍ സഹായിച്ചു. അവാര്‍ഡിന് അര്‍ഹമായ സിനിമകള്‍ കിട്ടാനും തീവണ്ടിയിലെ കഥാപാത്രം സഹായിച്ചുവെന്നും സുധീഷ് വ്യക്തമാക്കു.