പ്രേം നസീർ അന്ന് വായിലേക്ക് ഒഴിച്ചതിൽ ആസിഡ് ഉണ്ടായിരുന്നു; മനഃപൂര്‍വ്വം ചെയ്തതാണെന്ന് ഞാനിന്നും വിശ്വസിക്കുന്നില്ല; ശബ്ദം നഷ്ടമായതിനെ കുറിച്ച് കലാരഞ്ജിനി

മലയാളികൾക്ക് പ്രിയപ്പെട്ട താര സഹോദരിമാരാണ് ഉർവശി, കല്പന, കലാരഞ്ജിനി എന്നിവർ. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ മൂവരും വിസ്മയിപ്പിച്ചിട്ടുണ്ട്. കല്പനയും ഉർവശിയും സിനിമയിൽ സജീവമായിരുന്നെങ്കിലും കലാരഞ്ജിനി ചുരുക്കം ചില സിനിമകളിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയയാവുന്നത്. ശ്രീകൃഷണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ പ്രകടനമെല്ലാം അതിന് ഉദാഹരണമാണ്.

സൈജു കുറുപ്പ് നായകനാവുന്ന ‘ഭരതനാട്യം’ ആണ് കലാരഞ്ജിനിയുടെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയിൽ സ്വന്തം ശബ്ദത്തിൽ തന്നെയാണ് കലാരഞ്ജിനി ഡബ്ബ് ചെയ്തിരിക്കുന്നത്. മുൻപ് പ്രേം നസീർ നായകനായ സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ വെച്ചാണ് തനിക്ക് ശബ്ദം നഷ്ടമായതെന്നാണ് കലാരഞ്ജിനി പറയുന്നത്.

“ഈ സിനിമയില്‍ എന്റെ ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് കലാരഞ്ജിനി ശബ്ദത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. അത് സംവിധായകന്റെ ആശയം തന്നെയായിരുന്നു. ഞങ്ങളുടെ അമ്മയ്ക്ക് ഇതുപോലെ ശബ്ദമുണ്ടെങ്കില്‍ എന്ത് ചെയ്യും? വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുമോ? ഇല്ലല്ലോ. ഈ കഥാപാത്രം ഇങ്ങനെയാണ്. അതുപോലെ തന്നെ സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ തന്നെ ഡബ്ബ് ചെയ്തതെന്ന് കലാരഞ്ജിനി പറയുന്നു.

സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ടള്ളതായിട്ടും ഞാന്‍ സ്‌ട്രെയിന്‍ ചെയ്താണ് സംസാരിക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് തോന്നും. ശരിക്കും ശബ്ദം പോയതിന് പിന്നില്‍ ലൊക്കേഷനില്‍ വച്ചുണ്ടായ ഒരു അപകടമാണെന്നാണ് കലാരഞ്ജിനി വെളിപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവമുണ്ടാവുന്നത്.

പ്രേം നസീറിനൊപ്പം ജോഡിയായി ഒരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അതില്‍ എന്റെ കഥാപാത്രത്തിന്റെ വായില്‍ നിന്നും ചോര വരുന്ന രീതിയില്‍ അഭിനയിക്കുന്നൊരു സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറില്‍ വെളിച്ചെണ്ണ ഒഴിച്ചിട്ടാണ് ബ്ലെഡ് ആക്കുന്നത്. അന്നൊക്കെ സിനിമയില്‍ രക്തമായി കാണിക്കുന്നത് അങ്ങനെയാണ്.

ആ സീനെടുക്കുമ്പോള്‍ കൂടെ നസീര്‍ സാറും ഉണ്ട്. ഷോര്‍ട്ട് റെഡിയാവുമ്പോള്‍ രക്തം എന്റെ വായിലേക്ക് തരാമെന്ന് പറഞ്ഞ് നസീര്‍ സാര്‍ ഒഴിച്ച് തന്നു. അത് വായിലേക്ക് വന്നത് മാത്രമേ എനിക്കോര്‍മ്മയുള്ളു. പിന്നെ പുകച്ചില്‍ പോലെ എന്തോ ഒന്ന് സംഭവിച്ചു. എല്ലാവരും തുപ്പാനൊക്കെ പറഞ്ഞു. ഞാന്‍ തുപ്പുകയും ചെയ്തു. പക്ഷേ ഒന്നും പുറത്തേക്ക് വരുന്നതായി തോന്നിയില്ല.

ശരിക്കും സംഭവിച്ചത്, ആ പൗഡറില്‍ വെളിച്ചെണ്ണ ഒഴിക്കുന്നതിന് പകരം ആസിഡാണ് ഒഴിച്ചത്. അസിസ്റ്റന്റ് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ഞാനിന്നും വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ വായിലെ സെന്‍സ് പോവുകയാണ് ചെയ്തത്. മാത്രമല്ല ശ്വാസനാളം ഡ്രൈയായി പോയി. അങ്ങനെയാണ് ശബ്ദം പോകുന്നത്. എനിക്കെന്ത് അസുഖം വന്നാലും ആദ്യം എഫക്ടാവുന്നത് ശബ്ദത്തെയായിരിക്കും. കുറേ ചികിത്സകളൊക്കെ ചെയ്‌തെങ്കിലും ശരിയായില്ല. പിന്നെ അതങ്ങ് പോവട്ടെ എന്ന് കരുതി.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കലാരഞ്ജിനി പറഞ്ഞത്.