പോട്ടെടാ ചെക്കാ, വിട്ടുകള, മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേശ് അണ്ണാച്ചി: ശരത്ത്

ആസിഫ് അലി-രമേശ് നാരായണ്‍ വിഷയത്തില്‍ പ്രതികരിച്ച് സംഗീതജ്ഞന്‍ ശരത്. ആസിഫും രമേശ് നാരായണനും തനിക്ക് പ്രിയപ്പെട്ടവരാണെന്നും അതില്‍ ഒരാള്‍ കാരണം മറ്റേയാള്‍ക്ക് വേദനിച്ചെങ്കില്‍ വിളിച്ചു മാപ്പ് പറയണമെന്നും ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആസിഫിനൊപ്പം താനുണ്ടെന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആസിഫിനെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രവും ശരത് പങ്കുവച്ചിട്ടുണ്ട്.

ശരത്തിന്റെ കുറിപ്പ്:

കല എന്നത് ദൈവീകമാണ്. അത് പലര്‍ക്കും പല രൂപത്തില്‍ ആണ് കിട്ടുന്നത്. ചിലര്‍ അഭിനയത്തില്‍ മറ്റു ചിലര്‍ സംഗീതത്തിലോ, ചിത്ര രചനയിലോ, വാദ്യകലകളിലോ, ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാന്നിധ്യം ഉണ്ട്. ആ ദൈവീക സാന്നിധ്യമുള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മള്‍ കാണേണ്ടത്. പുരസ്‌കാര ദാന ചടങ്ങുകളില്‍ നമുക്ക് പുരസ്‌കാരം തരുന്ന ആള്‍ ഒരു പ്രതിനിധി ആണ്.

അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും. അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവൃത്തി ഈ പുരസ്‌കാരം നല്‍കിയ കലാകാരനെ വേദനിപ്പിച്ചു എങ്കില്‍ അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ്. മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി.

അദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്. ആസിഫ് എന്റെ കുഞ്ഞ് അനുജന്‍ ആണ്. എവിടെ കണ്ടാലും ആ നിഷ്‌കളങ്കമായ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍. പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. അപ്പോള്‍ ആസിഫിനോട് എനിക്ക് പറയാന്‍ ഒന്നേയുള്ളു, ‘പോട്ടെടാ ചെക്കാ, വിട്ടുകള’ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ നിന്റെയൊപ്പം ഞങ്ങള്‍ എല്ലാരും ഉണ്ട്.

Read more