സാമ്പത്തിക ചൂഷണം നടത്തിയത് ഭര്‍ത്താവ്, പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ ഞാന്‍ പരാതി കൊടുത്തിട്ടില്ല: സംവിധായിക റത്തീന

തന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ലെന്ന് ‘പുഴു’ സംവിധായിക റത്തീന. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് യുകെയില്‍ നിന്നെത്തിയ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ മടക്കി അയച്ചുവെന്ന വാര്‍ത്തകളോടാണ് റത്തീന പ്രതികരിച്ചത്. രാജേഷിനെതിരെ പാര്‍ട്ടിയിലോ മാധ്യമങ്ങളിലോ താനൊരു പരാതിയും കൊടുത്തിട്ടില്ലെന്നും സ്വന്തം ഭര്‍ത്താവില്‍ നിന്നുണ്ടായ സാമ്പത്തിക ചൂഷണത്തിനാണ് കോടതിയെ സമീപിച്ചെതന്നും റത്തീന വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റത്തീനയുടെ കുറിപ്പ്.

റത്തീനയുടെ കുറിപ്പ്:

മധുരയില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ ചില സംഭവങ്ങളില്‍ എന്റെ പ്രതികരണത്തിനായി ചില മാധ്യമങ്ങള്‍ സമീപിച്ചിരുന്നു. എന്റെ പേരിലുള്ള പരാതിയില്‍ ചില നടപടികളുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്. അത് ശരി വയ്ക്കുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളും കാണാനിടയായി. കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട് ചില ആളുകള്‍ നടത്തുന്ന പ്രസ്താവനകളും എനിക്ക് നേരെ വിരല്‍ ചൂണ്ടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്.

വാര്‍ത്തകളില്‍ കാണുന്നതുപോലെ എന്നെ ആരും സാമ്പത്തികമായി കബളിപ്പിച്ചിട്ടില്ല. പാര്‍ട്ടിക്കോ മാധ്യമങ്ങള്‍ക്കോ ഞാന്‍ അത്തരം ഒരു പരാതി കൊടുത്തിട്ടില്ല. എനിക്ക് വേണ്ടി പരാതി കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. എനിക്ക് ജീവിതത്തില്‍ ആകെ നേരിട്ട സാമ്പത്തിക ചൂഷണം എന്റെ ഭര്‍ത്താവായിരുന്ന ആളില്‍ നിന്നാണ്. അതിന് ഞാന്‍ കോടതിയെയാണ് സമീപിച്ചത്.

അതില്‍ എനിക്ക് അനുകൂലമായി 2,25,50000 രൂപ തിരികെ നല്‍കാന്‍ നാല് മാസം മുമ്പ് കോടതി വിധി വന്നതുമാണ്. പാര്‍ട്ടിയെയും മാധ്യമങ്ങളെയും ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ എനിക്ക് ഒരു പങ്കും ഇല്ല. ഈ കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടായിരിക്കുന്നതല്ല. വേണ്ടി വന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

Read more