മോഹന്‍ലാലിന്റെ അഭിനയം ശരിയായില്ല, ആറേഴ് ടേക്ക് പോയി.. പിന്നീടാണ് എന്റെ മിസ്റ്റേക് മനസിലായത്: രാം ഗോപാല്‍ വര്‍മ്മ

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണ് ‘കമ്പനി’. 2002ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കമ്പനി. എന്നാല്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തില്‍ തുടക്കത്തില്‍ ആര്‍ജിവി തൃപ്തനായിരുന്നില്ല. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് തനിക്ക് പറ്റിയ ഒരു തെറ്റ് ആയിരുന്നു എന്നാണ് ആര്‍ജിവി പറയുന്നത്.

”മോഹന്‍ലാലിന്റെ അഭിനയത്തില്‍ തുടക്കത്തില്‍ എനിക്ക് പ്രശ്നമുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അദ്ദേഹത്തെ കൊണ്ട് ആറേഴ് ടേക്ക് എടുത്തു. പിന്നീട് ചെക്ക് ചെയ്തപ്പോഴാണ് ആദ്യത്തെ ടേക്ക് തന്നെയാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ തിരിച്ചറിയുന്നത്” എന്നാണ് ആര്‍ജിവി പറയുന്നത്.

മോഹന്‍ലാല്‍ തന്നോട് ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് താന്‍ ആശങ്കപ്പെട്ടിരുന്നുവെന്നും ആര്‍ജിവി പറയുന്നുണ്ട്. ”കമ്പനിയ്ക്ക് വേണ്ടി ആദ്യമായി മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ കരുതിയിരുന്നത് അദ്ദേഹം തിരക്കഥയെ കുറിച്ച് ഒരുപാട് സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ്. അതിനാല്‍ ഞാന്‍ അതിനായി തയ്യാറെടുത്തിരുന്നു.”

”പക്ഷെ നരേഷന്‍ കഴിഞ്ഞ് അദ്ദേഹം ചോദിച്ചത് ഒരൊറ്റ ചോദ്യം മാത്രമാണ്. സര്‍, എത്ര ദിവസമാണ് നിങ്ങള്‍ക്ക് വേണ്ടത്? അതായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ആദ്യത്തേതും ഒരേയൊരു ചോദ്യവും. അത് എനിക്കൊരു ആന്റിക്ലൈമാക്സ് ആയിരുന്നു. അദ്ദേഹം എല്ലാവരോടും ഇങ്ങനെയാകും എന്നുറപ്പാണ്.”

”അദ്ദേഹം ക്രാഫ്റ്റ് മനസിലാക്കുന്ന, സിനിമ മനസിലാകുന്ന നടനാണ്. അദ്ദേഹം വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ജിവി പറയുന്നത്. വിവേക് ഒബ്റോയ്, അജയ് ദേവ്ഗണ്‍, മനിഷ കൊയ്‌രാള, സീമ ബിശ്വാസ് എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കമ്പനി.

Read more