കാലൊക്കെ കറുത്ത് പോയി, തോട്ടില്‍ നിന്നും വെള്ളം അടിച്ചു കേറ്റിയാണ് ഷൂട്ട് ചെയ്തത്.. ആ സംവിധായകനോട് നോ പറയാനായില്ല; 'ഉള്ളൊഴുക്കി'നെ കുറിച്ച് ഉര്‍വശി

ഉര്‍വശിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങള്‍ ആയി എത്തുന്ന ‘ഉള്ളൊഴുക്ക്’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘കറി ആന്‍ഡ് സയനൈഡ്’ ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 21ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്.

”ഈ സിനിമ ചെയ്യാന്‍ വേണ്ടി നാലു വര്‍ഷമാണ് ക്രിസ്‌റ്റോ ടോമി കാത്തിരുന്നത്. 2018 മുതല്‍ അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ട് ഞാന്‍ അത് ചെയ്യുന്നത് 2022 അവസാനത്തോട് കൂടിയാണ്. അത്രയും കാലം അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. പിന്നെയും എനിക്ക് അദ്ദേഹത്തോട് നോ പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാന്‍ സമ്മതിച്ചത്.”

”ഈ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് ഞാനിത് മിസ് ചെയ്തു പോയെങ്കില്‍ നഷ്ടമായിരുന്നെന്ന് മനസിലായത്. ത്രില്ലറും ഇമോഷന്‍സുമൊക്കെ ഇണങ്ങിയ മൂവിയാണ്. നാല്‍പത് ദിവസം മുട്ടൊപ്പം വെള്ളത്തില്‍ നിന്നാണ് അഭിനയിച്ചത്. ഇക്കാര്യമാണ് എടുത്തു പറയേണ്ട സംഗതി. കാലൊക്കെ കറുത്ത് പോയി.”

”തോട്ടില്‍ നിന്നുള്ള വെള്ളം അടിച്ചു കേറ്റിയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നിട്ട് രാവിലെ അടിച്ചു കളയും ഇതായിരുന്നു രീതി. കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു. അവസാനം വെള്ളത്തില്‍ നിന്ന് നിന്ന് നിന്ന് വല്ലാത്ത അവസ്ഥ ആയി. ഒടുവിലാണ് ബൂട്ട് ഇടുന്നത്. ആദ്യം ആ ബുദ്ധി പോയില്ല. അതിന്റെ റിസള്‍ട്ട് സിനിമ ഇറങ്ങിയതിന് ശേഷം കിട്ടുമെന്ന് തോന്നുന്നുണ്ട്” എന്നാണ് ഉര്‍വശി പറയുന്നത്.

അതേസമയം, റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.