'നിലപാടിന്റെ കാര്യത്തിൽ സംഘടനയ്ക്ക് തികഞ്ഞ കാപട്യം'; ഫെഫ്കയിൽ നിന്നും രാജിവെച്ച് ആഷിക് അബു

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയുടെ മൗനം തുടരുന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്നും രാജിവെച്ച് സംവിധായകൻ ആഷിക് അബു. നേരത്തെ ബി. ഉണ്ണികൃഷ്ണൻ അടങ്ങുന്ന ഫെഫ്ക നേതൃത്വത്തെത്തിനെതിരെ കടുത്ത വിമർശനവുമായി ആഷിക് അബു രംഗത്തെത്തിയിരുന്നു.

നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് താൻ രാജിവെക്കുന്നതായാണ് ആഷിക് അബു പറഞ്ഞത്.

ആഷിക് അബുവിന്റെ കുറിപ്പ്:

വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് ശ്രി സിബി മലയിലിനോട് ഞാൻ തർക്കം ഉന്നയിച്ചു. അതെ തുടർന്ന് ഞാനും സിബി മലയിലും തമ്മിൽ വാക്ക് തർക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിൽ സിബി മലയിൽ. തൊഴിലാളി സംഘടന പരാതിയിൽ ഇടപെടുന്നതിന് കമ്മീഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിർബന്ധപൂർവം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ഞാൻ ചെക് എഴുതി കൊടുത്തുവിട്ടു. ഞാൻ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയിൽ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പകലിൽ നിന്ന് 20 ശതമാനം ‘ സർവീസ് ചാർജ് ‘ സംഘടന വാങ്ങി. എനിക്ക് നിർമാതാവിൽ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല.

ഈ ഘട്ടത്തിൽ തന്നെ ഞാൻ സംഘനടയിൽ നിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ വീണ്ടും വരി വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടർന്ന് പോന്നു. എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരിൽ പുറത്തിറങ്ങു്ന്ന കുറച്ചു വാചക കസർത്തുകൾ, ‘ പഠിച്ചിട്ടു പറയാം ‘ ‘ വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം ‘ എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു. 

നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു.

Read more

കൊമ്പറ്റീഷൻ കമ്മീഷൻ പിഴ ഈടാക്കിയ ഒരു വ്യക്തിയെന്ന നിലയിൽ ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കാനും സംസ്ഥാന സർക്കാറിന്റെ സിനിമ മീഡിയ കോൺക്ലേവിൽ പങ്കെടുക്കാനും ബി. ഉണ്ണികൃഷ്ണന് എന്ത് യോഗ്യതയാണുള്ളത് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആഷിക് അബു ചോദിച്ചിരുന്നു.