ആശുപത്രിയിലെത്തിയത് കടുത്ത തലവേദനയെ തുടര്‍ന്ന്, പിന്നാലെ ശസ്ത്രക്രിയ; സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരമായി തുടരുന്നു

എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കടുത്ത തലവേദനയെ തുടര്‍ന്ന് കഴിഞ്ഞ 16ന് ആയിരുന്നു ഷാഫി ആശുപത്രിയില്‍ ചികിത്സ തേടിയത്.

പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്യുകയുമായിരുന്നു. നടന്‍ മമ്മൂട്ടി, എം.വി ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലുണ്ട്.

ഷാഫിക്ക് ലഭ്യമായ എല്ലാ ചികിത്സകളും നല്‍കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാഫി മസ്തിഷ്‌ക രക്തസ്രാവത്തിനുള്ള ചികിത്സയിലാണെന്നും രോഗം ഉടന്‍ ഭേദമാകും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്യാണരാമന്‍, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി. രാജസേനന്‍ ചിത്രം ആദ്യത്തെ കണ്‍മണിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് ഷാഫിയുടെ തുടക്കം. വണ്‍ മാന്‍ ഷോ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.