ദിലീപ് അത് സമ്മതിച്ചിരുന്നില്ല, പക്ഷെ കുറേ സീന്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്, സിഐഡി മൂസ എഡിറ്റ് ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല: എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം

‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നു. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുമുണ്ട്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുമ്പോള്‍ മിണ്ടാതിരിയെന്ന് താന്‍ പറയാറുണ്ട് എന്ന് പറയുകയാണ് ചിത്രത്തിന്റെ എഡിറ്റര്‍ ആയ രഞ്ജന്‍ എബ്രഹാം.

2003ല്‍ ജൂലൈ 4ന് ആണ് സിഐഡി മൂസ റിലീസ് ചെയ്തത്. ജൂലൈ 3 വരെ ചിത്രം എഡിറ്റ് ചെയ്യേണ്ടി വന്നിരുന്നു എന്നാണ് രഞ്ജന്‍ എബ്രഹാം പറയുന്നത്. ”സിഐഡി മൂസയുടെ എഡിറ്റിംഗിനെ കുറിച്ച് ഇപ്പോഴും ചിന്തിക്കുമ്പോള്‍ പേടിയാണ്. ജോണിയും ദീലീപും ഒക്കെ സെക്കന്‍ഡ് പാര്‍ട്ട് എന്ന് പറയുമ്പോള്‍ ഞാന്‍ പറയും ചുമ്മാ മിണ്ടാതിരിയെന്ന്.”

”ഫസ്റ്റ് പാര്‍ട്ട് എഡിറ്റ് ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് ജൂലൈ 2-ാം തീയതി രാവിലെയാണ്. അത്രയും കണ്ടന്റ് ഉണ്ടായിരുന്നു. ജൂലൈ നാലാം തീയതിയാണ് പടം റിലീസ്. ജൂലൈ മൂന്നാം തീയതി രാവിലെയാണ് രണ്ട് പാട്ട് എഡിറ്റ് ചെയ്ത് തീര്‍ക്കുന്നത്. ‘ജെയിംസ് ബോണ്ടിന്‍ ഡിറ്റോ’, പിന്നെ ‘തീപ്പൊരി പമ്പരം’ എന്ന പാട്ടുകള്‍.”

”അവസാനം വേണ്ടാന്ന് പറഞ്ഞിട്ടും, ദിലീപ് എന്തു ചെയ്തിട്ടും സമ്മതിച്ചില്ല, അങ്ങനെ ചെയ്തു തീര്‍ത്തു. പടം റിലീസ് ആയി ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ ഫുള്‍ സിനിമ തിയേറ്ററില്‍ ഇരുന്ന് കാണുന്നത്. കാണുമ്പോള്‍ ഞാന്‍ മനസില്‍ ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഓരോ ഷോട്ടിന് ഇടയിലും കളഞ്ഞത് എന്തു മാത്രമാണെന്ന് ആലോചിക്കുമ്പോള്‍.”

”എല്ലാ സീനിലും വെട്ടി വെട്ടി കളഞ്ഞിട്ടുണ്ട്. അന്ന് അതൊന്നും കളക്ട് ചെയ്ത് വയ്ക്കാനുള്ള ചാന്‍സ് ഉണ്ടായിരുന്നില്ല. അന്ന് ഫിലിമില്‍ അല്ലേ ഷൂട്ട് ചെയ്യുന്നത്. ഹാര്‍ഡ് ഡിസ്‌ക് ഒക്കെ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഒരു പടത്തിലെയും റഷസ് കളയാറില്ല. ഒരു പടത്തിന്റെ റഷ് ഡിലീറ്റ് ചെയ്തു കളയുന്നത് എനിക്ക് സങ്കടം വരുന്ന കാര്യമാണ്” എന്നാണ് രഞ്ജന്‍ എബ്രഹാം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.