അത് ചെയ്യാൻ എനിക്ക് പേടിയായിരുന്നു; ഞാൻ ശീലിച്ചിട്ടുള്ള ഡാൻസ് അല്ലായിരുന്നു സ്തുതിക്ക്: കുഞ്ചാക്കോ ബോബൻ

ഞാൻ ശീലിച്ചിട്ടുള്ള, ചെയ്തുവന്നിട്ടുള്ള ഡാൻസോ അല്ല സ്തുതിയിലേതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അതുകൊണ്ട് തന്നെ അത് ചെയ്യാൻ തനിക്ക് പേടിയായിരുന്നുവെന്നും ആദ്യമായാണ് റിഹേഴ്‌സലിന് അവസരം കിട്ടിയതെന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ബോഗെയ്ന്‍വില്ല സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

ഇതുവരെ താൻ ചെയ്ത ഡാൻസ് സ്റ്റെപ്പുകളോ കൊറിയോഗ്രഫിയോ അല്ലായിരുന്നു സ്തുതിയിലേത്. അത് ചെയ്യാൻ തനിക്ക് പേടിയായിരുന്നു. താൻ വർഷങ്ങളായി എങ്ങനെയാണോ ഡാൻസ് ചെയ്തുകൊണ്ടിരുന്നത് അതിനെ മറന്നിട്ട് പുതിയ രീതിയിലേക്ക് ഷിഫ്റ്റ് ചെയ്യുക എന്നതാണ് സ്തുതിക്കായി ചെയ്തതെന്നും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറയുന്നു.

ഈ സോങ് നന്നാക്കുക എന്നത് എന്നെ സംബന്ധിച്ച് ഒരു ടാസ്ക് ആയിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. എനിക്ക് പേടിയായിരുന്നു എന്നതായിരുന്നു സത്യം. ഇത്രയും വര്‍ഷം സിനിമകളില്‍ ഡാന്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും റിഹേഴ്‌സലിനുള്ള സ്‌കോപ്പ് ഉണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് എനിക്ക് ഒരു ഡാന്‍സ് നമ്പറിനായി, അത് പഠിക്കാനും റിഹേഴ്‌സ് ചെയ്യാനും അവസരവും സാഹചര്യവും സമയവും ലഭിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ബോഗയ്‌ന്‍വില്ല’ ഒക്ടോബർ 17 ന് തിയേറ്ററിലെത്തും. അമൽ നീരദ് സംവിധാനം ചെയ്ത് ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്ര എന്ന സവിശേഷതയും ഇതിനുണ്ട്.

ചിത്രത്തിലെ ആദ്യ ഗാനമായി പുറത്തിറങ്ങിയ സ്തുതിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഗാനത്തിന്റെ വീഡിയോ സോങ്ങിൽ ഏറ്റവും ശ്രദ്ധ നേടിയത് ജ്യോതിർമയിയുടെയും കുഞ്ചാക്കോ ബോബന്റെ ഡാൻസിനായിരുന്നു. വളരെ കാലത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബന്‍റെ ഡാൻസ് കാണാൻ സാധിച്ചതെന്നും മലയാളത്തിലെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളാണ് ഇന്നും അദ്ദേഹമെന്നുമാണ് പിന്നാലെ വന്ന കമന്‍റുകള്‍.

Read more