'എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’; കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങി പോയാലോ എന്നു തോന്നി; രൂക്ഷ വിമർശനവുമായി ആർ ശ്രീലേഖ

മോഹൻലാൽ ചിത്രം എമ്പുരാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ ശ്രീലേഖ പങ്കുവച്ച വീഡിയോയിലാണ് ശ്രീലേഖ തന്റെ പ്രതികരണം അറിയിച്ചത്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത് എന്നും പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല. ബിജെപി കേരളത്തിൽ വന്നാൽ വലിയ നാശം സംഭവിക്കുമെന്നും ആയുധ ഇടപാടുകളും സ്വർണക്കടത്തും കൊലയും ചെയ്യുന്ന അധോലോക നായകന് മാത്രമേ കേരളത്തെ രക്ഷിക്കാൻ സാധിക്കൂ എന്നുമാണ് സിനിമ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.

അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമയാണ് എമ്പുരാൻ. താൻ ആ ചിത്രം കാണേണ്ട എന്ന് കരുതിയിരുന്നതാണ്. കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു. മാർക്കോ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ പലരും പ്രതിഷേധിച്ചത് ആ സിനിമയിലെ വയലൻസ് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ അത്രത്തോളം വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല എന്ന് ശ്രീലേഖ പറഞ്ഞു.

‘കുറച്ചു നാളുകളായി സിനിമയിലെ നായകന്മാർ വലിയ വില്ലന്മാരും കൊലയാളികളും അധോലോക നായകന്മാരുമായി, അതിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ സിനിമ എടുക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടന്മാരിൽ ഒരാളായിരുന്നു മോഹൻലാൽ. ആയിരുന്നു എന്ന് പറയുവാൻ കാരണം എമ്പുരാൻ മാത്രമല്ല, അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള പല സിനിമകളും തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്’

‘എമ്പുരാന്റെ റീ എഡിറ്റിങ് നടക്കുന്നതിന് മുമ്പാണ് താൻ ആ സിനിമ കണ്ടത്. കയ്യും കാലും വെട്ടുന്നത്, തീയിൽ വെന്ത് മരിക്കുന്നത്, ആളുകൾ ബോംബ് പൊട്ടി ഛിന്നഭിന്നമായി മാറുന്നത്, ഗർഭിണിയെ റേപ്പ് ചെയ്യുന്നത്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്നത്, അങ്ങനെ വളരെ വലിയ വയലൻസ് ഉള്ള ഒരു സിനിമയാണ് ഇത്. ഈ സിനിമയിൽ ഉടനീളം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ല. കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇത്’ എന്നുമാണ് ശ്രീലേഖ പറഞ്ഞത്.

‘ബിജെപി വന്നാൽ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിൻറെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്. അത് ഭാരതത്തിൻറെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ധാരണ സിനിമ സമൂഹത്തിന് നൽകുന്നുണ്ട്. ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത്’ എന്നും ശ്രീലേഖ പറയുന്നു.