പൃഥ്വിരാജ് രാഷ്ട്രീയം വ്യക്തമാക്കി, ബിജെപിയെ പേരെടുത്ത് ആക്രമിച്ചു, തീവ്രവാദ ഇസ്ലാമിസ്റ്റ് അജണ്ടകളുണ്ട് എന്ന് ആരോപിക്കുന്നതില്‍ അര്‍ഥമില്ല: രാഹുല്‍ ഈശ്വര്‍

‘എമ്പുരാന്‍’ സിനിമയെ പ്രശംസിച്ച് രാഹുല്‍ ഈശ്വര്‍. പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. വളരെ കാലം മുമ്പ് നടന്ന ഗുജറാത്ത് കലാപത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ പേര് വരെ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് ഒരു പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യാന്‍ പൃഥ്വിരാജിനും മുരളി ഗോപിക്കും ഉണ്ടായ ധൈര്യത്തെ അഭിനന്ദിക്കുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ വരെ ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതും സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതും അടക്കം വളരെ ധൈര്യപൂര്‍വം തുറന്നു പറഞ്ഞ എമ്പുരാന്‍ വളരെ ശക്തമായൊരു സ്റ്റേറ്റ്‌മെന്റ്റ് ആണെന്ന് രാഹുല്‍ ഈശ്വര്‍ പങ്കുവച്ച് വീഡിയോയില്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:

ഞാന്‍ മുംബൈ ഐനോക്‌സില്‍ ആണ്. എമ്പുരാന്‍ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോസിറ്റീവുകളും ഉണ്ട് അതുപോലെ തന്നെ നെഗറ്റീവുകളും ഉണ്ട്. ആദ്യം സിനിമയെ കുറിച്ച് പറയാം ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെര്‍ഫോമന്‍സ് ഗംഭീരം, പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഒന്നാം ഭാഗമായ ലൂസിഫറില്‍ ചെറുതായി ലാഗ് അടിച്ചിട്ടുണ്ടെങ്കില്‍ ആ ലാഗും പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ശക്തമായി പൃഥ്വിരാജിന് മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാടും ആശയവും പറയുകയും അതിശക്തമായിട്ട് തന്നെ ഈ തീവ്ര വലതുപക്ഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ് തന്റെ രാഷ്ട്രീയം ഒന്നും മറച്ചുവയ്ക്കാതെ, അതായത് ലൂസിഫറില്‍ കോണ്‍ഗ്രസും കമ്യുണിസ്റ്റും ബിജെപിയും ഒക്കെ വളരെ ബാലന്‍സ്ഡ് ആയി കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ഇതില്‍ കുറേക്കൂടി കടുത്ത രീതിയില്‍ ബിജെപിയെ കടന്ന് ആക്രമിക്കുന്ന രീതിയിലാണ് കാണാനാകുക. അതായത് 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും എന്നും ഗുജറാത്ത് കലാപം നടത്തിയ ആള്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും വളരെ വ്യക്തമായി പറയുന്നുണ്ട്. ബജ്രംഗി എന്ന പേര് തന്നെ പ്രധാന വില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. പക്ഷേ സിനിമ എന്ന നിലയില്‍ എമ്പുരാന്‍ വളരെ നന്നായിട്ടുണ്ട്. മഞ്ജു വാര്യരുടെ വളരെ പവര്‍ പാക്ക്ഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് ആണ് കൂടുതല്‍ പറഞ്ഞു ഞാന്‍ സസ്‌പെന്‍സ് പൊളിക്കുന്നില്ല.

ടൊവിനോ വളരെ നന്നായിട്ടുണ്ട്. പിന്നെ ഇതൊരു ഇന്റര്‍നാഷ്ണല്‍ ലെവലില്‍ ഒരു ഹോളിവുഡ് മൂവി എന്ന രീതിയില്‍ തന്നെ നമുക്ക് പറയാന്‍ പറ്റും. മുംബൈയിലും സിനിമ ഹൗസ് ഫുള്‍ ആയിരുന്നു. കണ്ടു കഴിഞ്ഞ് ഐനോക്‌സിന്റെ മുന്നില്‍ നിന്ന് തന്നെ ഒരു വീഡിയോ ചെയ്യാം എന്ന് കരുതി. നിങ്ങളെല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. ഈ സിനിമ ഒരു ഗ്രാന്‍ഡ് സിനിമ ആണെന്നുള്ള പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ നിങ്ങള്‍ എല്ലാവരും അറിഞ്ഞു കാണണം എന്ന് കരുതിയത് കൊണ്ട് പറയുകയാണ് പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന കഥാപാത്രം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മാതാപിതാക്കളെ എല്ലാം നഷ്ടപ്പെട്ട, സഹോദരിമാരൊക്കെ അടക്കം ബലാത്സംഗം ചെയ്യപ്പെട്ട് അനീതിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ഒരാള്‍ എന്നെ നിലയിലാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

അതുപോലെ സയീദ് മസൂദിനെ അടക്കം കുറെ കുട്ടികളെ പാക്കിസ്ഥാനിലെ ലക്ഷ്‌കര്‍ ഇ തൊയ്ബ സംഘങ്ങള്‍ കൊണ്ടുപോവുകയും അവിടെ നിന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം രക്ഷിക്കുന്നത് എന്നൊക്കെ പറയുന്നുണ്ട്. തിരിച്ച് അവനെ ഹിന്ദുസ്ഥാനിയായി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ആ അര്‍ഥത്തില്‍ വളരെ ബാലന്‍സ്ഡ് ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്. മോഹന്‍ലാലിന്റെ ഡ്രസ്സ് ഒക്കെ ഒരു ഹോളിവുഡ് സ്‌റ്റൈലിലാണ്. വിദേശത്തു നിന്ന് വന്ന് അഭിനയിച്ചവരെല്ലാം തന്നെ വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പെര്‍ഫോമന്‍സ് വളരെ നന്നായിട്ടുണ്ട്. ഒന്ന് രണ്ട് നല്ല പാട്ടുകള്‍ കൂടി ആകാമായിരുന്നു എന്ന് തോന്നി. എമ്പുരാനേ എന്ന പാട്ട് കുറച്ചുകൂടി നന്നായിട്ട് സിനിമയില്‍ വന്നിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി.

ഞാന്‍ കൂടുതല്‍ പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല. നിങ്ങളെല്ലാവരും എന്തായാലും സിനിമ കാണുക. ഒന്ന്-രണ്ട് ദിവസമായി ഞാന്‍ ഫിന്‍ലാന്റിന്റെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ക്കായി ബോംബെയിലാണ്. അതുകൊണ്ട് തന്നെ ഇവിടെ ഐനോക്‌സില്‍ സിനിമ കാണാന്‍ കഴിഞ്ഞു. മലയാളികള്‍ക്ക് ഇഷ്ടപ്പെടുമെന്ന് സംശയമില്ല. രാഷ്ട്രീയപരമായി ചില വിയോജിപ്പുകള്‍ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകും അത് സ്വാഭാവികമാണ്. പക്ഷേ ഇതിന്റെ കൗതുകം ഓര്‍ക്കുക, മോഹന്‍ലാല്‍ അഭിനയിച്ച് ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി എഴുതി സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ്. അതുകൊണ്ട് ഇതിന്റെ പിന്നില്‍ രാജ്യാന്തര തീവ്രവാദ ഇസ്ലാമിസ്റ്റ് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. യഥാര്‍ഥത്തില്‍ വളരെകാലം മുന്‍പ് നടന്ന ആ കലാപത്തെ ഇന്‍വോക്ക് ചെയ്ത് ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്.

ഒരു ഹോളിവുഡ് രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത് എല്ലാവരും ഉറപ്പായിട്ടും ഈ സിനിമ കാണണം. ആ സിനിമയോട് വിയോജിപ്പുള്ള നമ്മുടെ സംഘപരിവാറിലെ സഹോദരങ്ങള്‍ കാണും. ഇല്ല എന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല. ബിജെപിയെ വളരെ ശക്തമായി പേരെടുത്ത് പറഞ്ഞു തന്നെ ആക്രമിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എന്‍ഐഎയെയും അടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്. മുരളി ഗോപി, പൃഥ്വിരാജ് മോഹന്‍ലാല്‍ എന്നിവര്‍ക്കുള്ള ധൈര്യം വളരെ വലുതാണ്. കാരണം ഇത്രയും വലിയ സ്വാധീനമുള്ള ദേശീയ ഏജന്‍സികള്‍ ഒക്കെ ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി പറയുന്നത് വലിയ ധൈര്യമാണ്. അപ്പോള്‍ എന്തായാലും എമ്പുരാന്‍ കാണുക, ഈ സിനിമ ഒരു സ്റ്റേറ്റ്‌മെന്റ് ആണ്. മലയാള സിനിമ ഇതോടുകൂടി ഏറ്റവും വലിയ സിനിമ മേഖലയായി മാറും എന്നുള്ള കാര്യത്തില്‍ സംശയമില്ല.