'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

സിനിമയിൽ സമാനതകളില്ലാത്ത കരിയർ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകൾ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാർ ആയും ഷാരൂഖ് എന്നേ വളർന്നു കഴിഞ്ഞു. ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ദേവദാസ്’. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

2002-ൽ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരു മദ്യപാനിയായി അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ലൊകാർണോ ഫിലിം ഫെസ്റ്റിവലിലെ ഒരു സംവാദത്തില്‍ ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നുവെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. എന്നാൽ ആ ചിത്രത്തിന് ശേഷവും മദ്യപിക്കാന്‍ തുടങ്ങിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

എന്നാൽ അത് നല്ലതാണോ എന്ന ചോദ്യത്തിന്, ഈ വേഷത്തിന് അടുത്ത വർഷം മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനാൽ അത് പ്രൊഫഷണലായി കണ്ടുവെനന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. അതേസമയം ഈ ശീലം തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. “അത് ഗുണകരമായി വന്നിരിക്കാം, പക്ഷേ സിനിമയ്ക്ക് ശേഷം ഞാൻ മദ്യപിക്കാൻ തുടങ്ങി, അത് അതിന്‍റെ ഒരു പോരായ്മയാണ്,- ഷാരൂഖ് പറഞ്ഞു

1917-ൽ ബംഗാളി നോവലിസ്റ്റായ ശരത് ചന്ദ്ര ഛതോപാധ്യായ രചിച്ച നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ദേവദാസ് സിനിമ നിര്‍മ്മിച്ചത്. ഷാരൂഖിനെ കൂടാതെ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിരുന്നു. 50 കോടി ബജറ്റിൽ നിർമ്മിച്ച ദേവദാസ് ലോകമെമ്പാടുമായി 99.88 കോടി നേടി. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു.