താജ് ഹോട്ടൽ തുടങ്ങിയത് 2016ൽ; സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കോടതി

മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരത്തി വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ പീഡന പരാതിയിലെ അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. 2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് പീഡനം നേരിട്ടുവെന്നാണ് യുവാവിന്റെ പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിലെ നാലാം നിലയില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതി വിശ്വാസ്യയോഗ്യമല്ലെന്ന് കോടതി അറിയിച്ചു.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിക്കാരന്‍ പരാതി നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്നും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്.