സെറ്റില്‍ വച്ച് അനുവാദം കൂടാതെ ചുംബിച്ചു; നടിയുടെ പരാതിയില്‍ സംവിധായകനെ സംഘടനയില്‍ നിന്ന് പുറത്താക്കി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലുകള്‍ക്ക് സമാനമായി ബംഗാളി സിനിമ ലോകത്തും ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രമുഖ സംവിധായകനെതിരെ നടപടി. ലൈംഗിക ആരോപണം നേരിടുന്ന പ്രമുഖ ബംഗാളി സംവിധായകന്‍ അരിന്ദം സില്ലിനെയാണ് സിനിമ സംഘടന പുറത്താക്കിയത്.

ബംഗാളി സിനിമ സംഘടനയായ ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യയാണ് അരിന്ദം സില്ലിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ പ്രാഥമിക തെളിവുകള്‍ കണക്കിലെടുത്താണ് നടപടിയുണ്ടായിരിക്കുന്നത്. സിനിമ സെറ്റില്‍ നടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് അരിന്ദം സില്ലിനെതിരെയുള്ള പരാതി.

നടിയുടെ ആരോപണങ്ങളില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടും വരെ സസ്‌പെന്റ് ചെയ്യുന്നുവെന്നാണ് അസോസിയേഷന്റെ നിലപാട്. സിനിമ സെറ്റില്‍ വച്ച് മാസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ അതിക്രമം നടത്തിയതായാണ് ആരോപണമുള്ളത്. സെറ്റില്‍ ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സില്‍ അനുവാദം കൂടാതെ തന്റെ കവിളില്‍ ചുംബിച്ചതായാണ് നടിയുടെ ആരോപണം.

Read more

ഇതേ തുടര്‍ന്ന് നടി സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. വനിത കമ്മീഷന് മുന്നില്‍ ഹാജരായ സംവിധായകന്‍ സംഭവത്തില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യയും നടപടിയെടുത്തിരിക്കുന്നത്.