സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

അജിത്തിന്റെ 62-ാം ചിത്രമാണ് അണിയറിയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് നാളുകള്‍ ഏറെ ആയെങ്കിലും ഈ സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമ കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

2023 മേയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബാക്കിയിരിക്കെ ചിത്രത്തിനായി നീക്കിവെച്ച ബജറ്റ് പൂര്‍ണമായും ഉപയോഗിച്ച് കഴിഞ്ഞിരിക്കുകയാണ്. അസര്‍ബൈജാന്‍ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു വിടാമുയര്‍ച്ചിയുടെ ചിത്രീകരണം.

ശേഷിക്കുന്ന ഭാഗങ്ങള്‍ ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കണം എന്നാണ് സംവിധായകന് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാധകര്‍ നിരാശയിലായിരിക്കുകയാണ്. ‘വലിമൈ’, ‘തുനിവ്’ എന്നീ സിനിമകളാണ് അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

എന്നാല്‍ ഈ സിനികള്‍ക്ക് തിയേറ്ററില്‍ വലിയ ഹിറ്റ് ആകാനോ ഗംഭീര പ്രതികരണങ്ങള്‍ നേടാനോ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മഗിഴ് തിരുമേനി ഒരുക്കുന്ന വിടാമുയര്‍ച്ചി ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും താരവുമടക്കം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ബജറ്റിലെ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചേക്കുമെന്ന വിഷമത്തിലാണ് ആരാധകര്‍.

അതേസമയം, തൃഷ, അര്‍ജുന്‍ സര്‍ജ, റെജീന കസാന്ദ്ര, ആരവ് എന്നിവരാണ് വിടാമുയര്‍ച്ചിയിലെ മറ്റ് താരങ്ങള്‍. സിനിമയുടെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് സീനുകള്‍ ചെയ്യവെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അജിത്തിന്റെ തുനിവ്, വലിമൈ എന്നീ ഛായാഗ്രഹണം നിര്‍വഹിച്ച നീരവ് ഷാ ആണ് വിടാമുയര്‍ച്ചിയുടെയും ഛായാഗ്രഹണം.