മുലപ്പാല്‍ പോലും തന്നില്ലെന്ന് മകള്‍.. പൊന്നമ്മയോട് അകല്‍ച്ച കാണിച്ച സ്വന്തം മകള്‍; ജീവിതത്തിലെ അമ്മ വേഷം

മലയാളത്തിന്റെ പൊന്നമ്മ, കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍ നേരുകയാണ് മലയാള സിനിമാ ലോകം. നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദീഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തി.

നന്നേ ചെറുപ്പത്തില്‍ തന്നെ കുടുംബത്തനായി അഭിനയത്തിലേക്ക് ഇറങ്ങിയതാണ് കവിയൂര്‍ പൊന്നമ്മ. വീട്ടിലെ ആവശ്യങ്ങളും ആവശ്യക്കാരും കൂടിയതോടെ സിനിമാ സെറ്റുകളിലേക്കുള്ള നടിയുടെ ഓട്ടവും കൂടി. അതുകൊണ്ട് ഏക മകള്‍ ബിന്ദുവിനെ അധികം ശ്രദ്ധിക്കാന്‍ പൊന്നമ്മയ്ക്ക് സാധിച്ചിരുന്നില്ല. ബിന്ദു തന്നെ കവിയൂര്‍ പൊന്നമ്മയോട് അകല്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യം പൊന്നമ്മ തന്നെ മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ എത്തിയപ്പോള്‍ തുറന്നു പറഞ്ഞിരുന്നു. മകള്‍ ബിന്ദുവുമായി താന്‍ സംസാരിച്ചിരുന്നെന്നും അവര്‍ക്ക് നിങ്ങളോട് ഇപ്പോഴും പിണക്കമുണ്ടെന്നും ഷോയുടെ അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. പിന്നാലെ അതിന്റെ കാരണങ്ങളെ കുറിച്ച് കവിയൂര്‍ പൊന്നമ്മയും സംസാരിച്ചു.

”മകള്‍ അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. എന്റെ രണ്ടാമത്തെ നാത്തൂന്റെ മകന്‍ തന്നെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് മകനും മകളുമുണ്ട്. സ്നേഹം കൊടുത്തില്ലെന്നാണ് മകളുടെ പരാതി. ഒപ്പമുണ്ടായിരുന്ന സമയത്ത് വളരെയധികം സ്നേഹിച്ചിരുന്നു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കണമെങ്കില്‍ ഞാന്‍ ജോലിക്ക് പോവണമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അറിയില്ലെന്ന് വയ്ക്കാം.”

”മുതിര്‍ന്നപ്പോഴെങ്കിലും മനസിലാക്കണമല്ലോ. ഭയങ്കര ശാഠ്യമായിരുന്നു. ഉള്ള സമയത്ത് അത് പോലെ സ്നേഹം വാരിക്കോരി കൊടുത്തിട്ടുമുണ്ട്. ആ ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം മാറില്ല. ദുഃഖമില്ല. നോക്കാന്‍ എനിക്ക് ചിലപ്പോള്‍ പറ്റിയിട്ടില്ല. അവള്‍ പറഞ്ഞതിലും കാര്യമുണ്ട്.”

പിന്നാലെ മുലപ്പാല്‍ പോലും തനിക്ക് തന്നില്ലെന്ന് മകള്‍ ആരോപിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ”പറയാന്‍ പാടില്ല എങ്കിലും പറയുകയാണ്. എട്ട് മാസം വരെയേ പാല് കൊടുത്തുള്ളൂ” എന്നായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ മറുപടി.