പ്രിന്‍സിപ്പല്‍മാരില്ലാതെ കേരളത്തിലെ 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍; അധ്യാപകരുടെ സ്ഥലം മാറ്റവും നടക്കുന്നില്ല

പ്രിന്‍സിപ്പല്‍മാരില്ലാതെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍. കേരളത്തിലെ 180 സ്‌കൂളുകളാണ് പ്രിന്‍സിപ്പല്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്നത്. അധ്യാപകരുടെ പ്രമോഷനും സ്ഥലം മാറ്റവും കൃത്യമായി നടക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം.

കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറി സ്‌കൂളുകള്‍ വീണ്ടും സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ അധ്യാപകര്‍ പ്രതിസന്ധിയിലാണ്. പല ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്നത് മറ്റ് അധ്യാപകരാണ്. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ച് തുടങ്ങിയിരിക്കുന്നു.
പ്രിന്‍സിപ്പല്‍ പ്രമോഷന്‍ നടക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം.

പ്രമോഷന്‍ മാത്രമല്ല, ഹയര്‍സെക്കന്‍ഡറിയിലെ അധ്യാപകരുടെ സ്ഥലം മാറ്റം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നൂറ് കണക്കിന് അധ്യാപകര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. വിദൂര ജില്ലകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ അപേക്ഷകളാണ് നടപടിയാകാതെ കാത്തുകെട്ടി കിടക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയില്‍ മറ്റ് വകുപ്പുകളില്‍ എല്ലാം സ്ഥലം മാറ്റവും പ്രമോഷനും കൃത്യമായി നടക്കുമ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രം കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്.