മുല്ലപ്പെരിയാറിൽ വിശദമായ സുരക്ഷാപരിശോധന നടത്തും; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷൻ

മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്തും. തമിഴ്‌നാടിൻ്റെ വാദംതള്ളി. സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് അംഗീകരിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ മേൽനോട്ട സമിതിയുടെ യോഗത്തിലാണ് തീരുമാനം.

കേന്ദ്ര ജലക്കമ്മിഷൻ ആസ്ഥാനത്ത് രാകേഷ് കശ്യപിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുരക്ഷാപരിശോധന നടത്താൻ തീരുമാനമായത്. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി തീരുമാമെടുത്തത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാപരിശോധന നടത്താനാണ് തീരുമാനം.12 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിയുടെ ഇന്ന് ചേർന്ന യോഗം തീരുമാനം എടുത്തു. കേരളത്തിന്റെ നിരന്തര ആവശ്യമായിരുന്നു വിശദമായ അണക്കെട്ട് സുരക്ഷാപരിശോധന. ഇതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.