വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന കേസില്‍ പ്രതി അർജുൻ കുറ്റക്കാരൻ, ഏപ്രിൽ 29ന് വിധിപ്രസ്താവം

നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 ആണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ മാസം 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.

2021 ജൂൺ 10 നാണ് കേസിനാസ്പദമായ സംഭവം. മോഷണ ശ്രമത്തിനിടെ അർജുൻ രാത്രി വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയുമാണ് അർജുൻ കൊലപ്പെടുത്തിയത്. പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍.

അയൽവാസികളാണ് വീട്ടിൽ വെട്ടേറ്റ നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്ന ദമ്പതികളെ മുഖംമൂടിയണിഞ്ഞെത്തിയ രണ്ട് പേര്‍ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം. പിന്നാലെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.