ആദിവാസി ഊരുകളില്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

വയനാട്ടിലെ ആദിവാസി മേഖലയില്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണം നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട് തലപ്പുഴ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജില്‍ നടന്ന ഒരു സെമിനാറിനെ തുടര്‍ന്ന് അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ് ആണ് ആദിവാസി ഊരുകളില്‍ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണം നടത്താനായി എത്തിയത്.

മാര്‍ച്ച് 20 മുതല്‍ 22 വരെ ഉദ്യമ എന്ന പേരിലായിരുന്നു സെമിനാര്‍. ഇതിന് പിന്നാലെയാണ് സ്ത്രീകളിലെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഡിവൈസിന്റെ പരീക്ഷണം എന്ന തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് സംഭവത്തില്‍ അന്വേഷണ ചുമതല.

വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക് ഉപകരണം ആര്‍ത്തവ ചക്രത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ആദിവാസി ഊരുകളില്‍ ഉപകരണത്തിന്റെ പരീക്ഷണം നടത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍ ഊരുകളില്‍ ഉപകരണം വിതരണം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.