അഞ്ചൽ രാമഭദ്രൻ വധകേസ്: 18 പ്രതികളിൽ 14 പേർ കുറ്റക്കാർ, നാല് പേരെ വെറുതെ വിട്ടു

ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റ അഞ്ചൽ രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി. 4 പേരെ വെറുതെ വിട്ടു. അതേസമയം പ്രതികൾക്ക് തിരുവനന്തപുരം സിബി ഐ കോടതി ഈ മാസം 30 ന് ശിക്ഷ വിധിക്കും.19 പ്രതികളുണ്ടായിരുന്ന കേസിൽ ഒരു പ്രതി നേരത്തെ മരിച്ചിരുന്നു. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.

14 വ‍ർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. 2010 ഏപ്രിൽ 10നാണ് വീട്ടിനുള്ളിൽ കയറി രാമഭദ്രനെ സിപിഎം പ്രവർത്തകർ വെട്ടികൊലപ്പെടുത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.

മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ ഒരു കൂട്ടം ആളുകൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. രാമഭദ്രനോടുള്ള രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. ആദ്യം ലോക്കൽ പൊലീസായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. പിന്നീട് ക്രൈം ബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രൻെറ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സിബിഐക്ക് കൈമാക്കുകയായിരുന്നു.

കേസിൽ 19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ ഒരു പ്രതി മരിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവർ പ്രതികളാണ്. മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗമായ മാർക്സണും പ്രതികളാണ്. 2019ലാണ് സിബിഐ കുറ്റപത്രം നൽകിയത്.