ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിനാണ് മുൻജീവനക്കാരൻ തീയിട്ടത്. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് നടപടിയെന്ന് ടിറ്റോ തോമസ് മൊഴി നൽകിയിട്ടുണ്ട്. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയോടെയാണ് തീ പിടുത്തം ഉണ്ടായത്. ആദ്യഘട്ടത്തിൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. എന്നാൽ പിന്നീട് തീവച്ചത് താനാണെന്ന് അവകാശപ്പെട്ട് മുൻജീവനക്കാരൻ മെഡിക്കൽ കോളേജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈരാഗത്തിലാണ് തീ വച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.