അന്‍വറിനെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല; സുവ്യക്തമായ വാചകത്തെ വളച്ചൊടിച്ചു; മാധ്യമ വാര്‍ത്തകള്‍ തള്ളി പിഎംഎ സലാം

സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന പിവി അന്‍വര്‍ എംഎല്‍എയെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കാലങ്ങളായി ലീഗും യുഡിഎഫും ഉന്നയിച്ചുവരുന്ന കാര്യങ്ങള്‍ തന്നെയാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അന്‍വര്‍ ഉറക്കെ വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് പരിശോധിച്ചു.

അതില്‍ എവിടെയും അന്‍വറിനെ ലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമര്‍ശമില്ല. സുവ്യക്തമായ ഒരു വാചകത്തെ പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ലെന്നും സലാം പറഞ്ഞു. ലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അന്‍വറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരും. എന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും എന്നും പി.എം.എ. സലാം ചോദിച്ചു.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കുമെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പരസ്യ ശാസനയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങളില്‍ നിന്ന് അന്‍വര്‍ പിന്മാറണമെന്ന് സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അന്‍വറിന്റെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്ന സിപിഎം അന്‍വറിനോടുള്ള വിയോജിപ്പും രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വിസദീകരിച്ചിട്ടുള്ളത്.