എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണം അല്ല; എഡിജിപി തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കും: ടിപി രാമകൃഷ്ണൻ

എഡിജിപി എം ആർ അജിത് കുമാർ എന്തിന് ആർഎസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും തെറ്റുകാരനാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. അതേസമയം ഫോൺ ചോർത്താൽ ആര് ചെയ്താലും തെറ്റാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ പ്രശ്നവും അന്വേഷിക്കും. എല്ലാ ദിവസവും ആരോപണം ഉന്നയിക്കൽ നല്ല ലക്ഷണം അല്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സഖ്യ കക്ഷികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഡിജിപി എംആര്‍ അജിത്കുമാറിന് സംരക്ഷണ കവചം തീര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിന്റെ സഖ്യ കക്ഷികള്‍ എഡിജിപിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരെത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയായെങ്കിലും അജിത്കുമാറിനെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്‍ തയ്യാറായില്ല.

എംആര്‍ അജിത്കുമാറിനെതിരെയുള്ള അന്വേഷണം ഡിജിപിയുടെ പരിധിയില്‍ കൊണ്ടുവരാമെന്ന നിലപാട് മാത്രമാണ് മുഖ്യനില്‍ നിന്നുണ്ടായത്. എന്നാല്‍ സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയും അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിലാണ്. ഇതുകൂടാതെ എന്‍സിപിയും, ജെഡിഎസും എഡിജിപി വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നു.