പോളിറ്റ് ബ്യൂറോയില്‍ നിന്നും ഇത്തവണ രണ്ട് വനിതകള്‍ ഒഴിയുമെന്ന് ബൃന്ദ കാരാട്ട്. ഇത്തവണയും സിപിഐഎമ്മിന് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് ഭാവിയില്‍ തീര്‍ച്ചയായും വനിതാ ജനറല്‍ സെക്രട്ടറിയുണ്ടാവുമെന്നും വ്യക്തമാക്കി. പാര്‍ട്ടിക്കൊരു ഭരണഘടനയുണ്ടെന്നും പ്രായപരിധി മാനദണ്ഡമുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതിനാല്‍ രണ്ട് വനിതകള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുകയും പുതിയ ആളുകള്‍ എത്തുകയും ചെയ്യുമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
അതേസമയം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ പോളിറ്റ് ബ്യൂറോയില്‍ എത്തിയേക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രഥമ പരിഗണന കെ കെ ശൈലജയ്ക്കാണ് എന്നാണ് പുറത്തുവരുന്ന വിവരം. പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് ശൈലജയ്ക്ക് അനുകൂലമായ ഘടകം എന്നാണ് കരുതുന്നത്.
അതേസമയം കെ രാധാക്യഷ്ണന്‍ എം പി, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.