പിഎസ്‌സി അംഗത്വത്തിന് കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം

കോഴ വിവാദത്തെ തുടര്‍ന്ന് പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം. സിപിഎം കോഴിക്കോട് ഏര്യ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പ്രമോദിനെതിരെയുള്ള ആരോപണം.

പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു പ്രമോദിനെതിരെ പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചത്. 60 ലക്ഷം രൂപയ്ക്ക് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്യുകയും 22 ലക്ഷം ഇതിനായി പ്രമോദ് വാങ്ങിയെന്നുമാണ് പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് സംസ്ഥാന കമ്മിറ്റിയ്ക്ക് ഉള്‍പ്പെടെ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തിരുന്നു. താന്‍ നിരപരാധിയാണെന്നും പരാതി വ്യാജമാണെന്നും പ്രമോദ് ജില്ലാ സെക്രട്ടേറിയറ്റിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

എന്നാല്‍ സംസ്ഥാന നേതൃത്വം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമോദിനെതിരെ നടപടിയെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രമോദിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.