ഓണാശംസകൾ നേരുന്നതിനോടൊപ്പം ദുരന്തബാധിതരെ ഓർത്ത് മുഖ്യമന്ത്രി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആഹ്വാനം

തിരുവനന്തപുരം: ഓണാശംസകൾ നേരുന്നതിനൊപ്പവും മുണ്ടക്കൈ ദുരന്തത്തെ ഓർമിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ അധ്വാനം ചെയ്തും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ദുരന്തത്തെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് വന്ന സഹോദരി സഹോദരങ്ങളോടും ഉള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ ഓണത്തെ അർത്ഥവത്താകണമെങ്കിൽ ദുരിതബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിൽ പങ്കാളിയായിട്ടാവണം എന്നും അദ്ദേഹം ഓണാശംസകളോടൊപ്പം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓണാശംസ:

” ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്”

” ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം ”

എല്ലാവർക്കും ഓണാശംസകൾ!