അജിത് കുമാറിന് ക്ലീൻ ചിറ്റ്; അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിൻറെ ക്ലീൻ ചിറ്റ്. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം നടന്നത്.

കവടിയാറിലെ ആഡംബര വീട് നിർമ്മാണം ഉൾപ്പടെ ആയിരുന്നു പിവി അൻവർ ഉന്നയിച്ചത്. അന്വേഷണത്തിൽ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട്. ഈ അന്വേഷണ റിപ്പോർട്ടിനാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംഭര വീട് നിർമാണം, കുറവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരെ ഉന്നയിച്ചിരുന്നത്.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനം ആരോപണത്തിൽ കേസെടുക്കണമെന്ന ഡിജിപിയുടെ ശുപാർശ തൊടാതെയാണ് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലൻസ് റിപ്പോർട്ടിന് സർക്കാർ അംഗീകാരം നൽകുന്നത്. പി വിജയനെതിരായ വ്യാജ മൊഴി നൽകിയതിൽ കേസെടുക്കണമെന്ന ശുപാർശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല.