തൃശൂരില്‍ മേയര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഐ; എംകെ വര്‍ഗീസ് പങ്കെടുത്ത പരിപാടിയ്ക്ക് ബഹിഷ്‌കരണം

തൃശൂരില്‍ മേയര്‍ എംകെ വര്‍ഗീസിനെ ബഹിഷ്‌കരിച്ച് സിപിഐ. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിലാണ് സിപിഐ മേയറെ ബഹിഷ്‌കരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മേയര്‍ എംകെ വര്‍ഗീസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയെ പ്രശംസിച്ചതാണ് സിപിഐയില്‍ അതൃപ്തിയുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം എംകെ വര്‍ഗീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപിയ്ക്ക് വേണ്ടിയാണ് എംകെ വര്‍ഗീസ് പ്രവര്‍ത്തിച്ചതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ സുനില്‍കുമാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണ നടപടി ഉണ്ടായിരിക്കുന്നത്. ബഹിഷ്‌കരണത്തിന്റെ ഭാഗമായി അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് എംഎല്‍എ പി ബാലചന്ദ്രനും നാല് കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന ഒരു നിലപാടും വര്‍ഗീസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

നേരത്തെ സിപിഐ ജില്ലാ സെക്രട്ടറിയും എംകെ വര്‍ഗീസിനെതിരെ പരസ്യമായി നിലപാടെടുത്ത് രംഗത്തെത്തിയിരുന്നു. തൃശൂര്‍ മേയര്‍ പദവി ഒഴിയണമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെകെ വത്സരാജ് ആവശ്യപ്പെട്ടത്. മേയര്‍ സുരേഷ്ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നും നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും വത്സരാജ് ആവശ്യപ്പെട്ടിരുന്നു.