'എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ല'; കൈയൊഴിഞ്ഞ് എംവി ഗോവിന്ദൻ

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും ഗോവിന്ദൻ ആരോപിച്ചു. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്. സിപിഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും ഗോവിന്ദൻ പറഞ്ഞു.