'സിപിഎം സംഘപരിവാറുമായി സന്ധി ചെയ്യുന്നു'; സിപിഎം നയത്തെ പരിഹസിച്ച് വി ഡി സതീശൻ

മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന സിപിഎം നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
‘പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്താനുള്ള ത്വരയും പ്രകടമാക്കുന്നത് നവഫാസിസ്റ്റ് സ്വഭാവമാണ്’ എന്നാണ് കരട് പ്രമേയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെക്കുറിച്ചുള്ള സിപിഐഎം കാഴ്ചപ്പാട്.

ആകമാന ഇടതുപക്ഷവും അതുവരെ വിശ്വസിച്ചിരുന്നത് മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നുതന്നെയാണ്. പക്ഷേ അങ്ങനെയല്ലെന്ന് പറയുന്നു, ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ പ്രബലരായ സിപിഐഎം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങള്‍ക്കയച്ച രഹസ്യരേഖയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ‘നവഫാസിസ്റ്റ് സ്വഭാവങ്ങളുടെ പ്രകടനം എന്നതുകൊണ്ട് പാര്‍ട്ടി ഉദ്ദേശിക്കുന്നത് ഫാസിസത്തിലേക്കുള്ള പ്രവണത എന്നു മാത്രമാണ്. എന്നുവെച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണമായും നവഫാസിസ്റ്റുകളായി മാറിയിട്ടില്ല. ഇന്ത്യയെ നവഫാസിസ്റ്റ് രാജ്യമെന്നും പറയാറായിട്ടില്ല’.

പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഭരണം നവഫാസിസമായി വളരാനുള്ള അപകട സാധ്യതയെക്കുറിച്ചാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന സിപിഐ, സിപിഐ എംഎല്‍ പാര്‍ട്ടികളുടെ നിലപാട് തള്ളിക്കൊണ്ടാണ് സിപിഐഎമ്മിന്റെ വിശദീകരണം. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ആര്‍എസ്എസ് പൂര്‍ണമായും ഫാസിസ്റ്റ് സംഘടനയാണ്. ആ സംഘടന നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയെന്നാണ് സിപിഐ നിലപാട്.

Read more