ശുചീകരണ തൊഴിലാളി ജോയിയുടെ മരണം; അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി റെയിൽവേ

ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടങ്ങി റെയിൽവേ. റെയിൽവേ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും മാലിന്യ പ്രശ്‌നത്തിൽ റെയിൽവേക്ക് ഉത്തരവാദിത്തം ഇല്ലെന്നും ഡിവിഷണൽ മാനേജർ വ്യക്തമാക്കി. അതേസമയം പ്രശ്‌ന പരിഹാരത്തിന് സംയുക്തമായ നടപടികൾ വേണമെന്നും റെയിൽവേ അറിയിച്ചു.

ജോയിയുടെ മരണത്തിൽ റെയിൽവേ ആണ് ഉത്തരവാദി എന്ന് ആരോപണം ഉയരുന്നതിനിടയിലാണ് റെയിൽവേ അന്വേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം തോട് വൃത്തിയാക്കാൻ ഇറങ്ങി കാണാതായ ജോയിയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തിരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ തീരുമാനം നാളെ എടുക്കെമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തീരുമാനം നാളത്തെ മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ റെയിവേയുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടെന്ന് മന്ത്രി ആവർത്തിച്ചു.