പി.സി ജോര്‍ജ്ജിന് എതിരെയുള്ള തൃശൂര്‍ ഭദ്രാസനാധിപന്റെ പ്രസ്താവന തികച്ചും വ്യക്തിപരം, സഭയുടെ നിലപാടല്ല: ഓര്‍ത്തഡോക്‌സ് സഭ

പി സി ജോര്‍ജിനെതിരായ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെ പ്രസ്താവന തികച്ചും വ്യക്തിപരമെന്ന് ഓര്‍ത്തഡോക്‌സ് സഭ. മാര്‍ മിലിത്തോസ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ക്രൈസ്തവരുടെ പ്രതിനിധിയായി പി സി ജോര്‍ജിനെ കാണാനാകില്ലെന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് പറഞ്ഞത്.

ജോര്‍ജ്ജിനെ ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ടാണ് ബിജെപിയില്‍ പോയത്. ബിജെപിയില്‍ പോകാതെ അദ്ദേഹത്തിന് നിവൃത്തിയില്ലെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നര്‍കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണ്. സഭാ നേതൃത്വത്തെ തിരുത്തേണ്ടത് വിശ്വാസികളാണ്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘ പരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതില്‍ ചില കുടുംബങ്ങളില്‍ പ്രതിസന്ധികളുണ്ടാവുകയോ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയോ ചിലയാളുകളെങ്കിലും അത് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യാറുണ്ട്. എല്ലാം ആലോചിച്ച് നടത്തുന്ന വിവാഹങ്ങള്‍ പോലും ചിലപ്പോള്‍ വലിയ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ട്. അതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ എടുത്തുകൊണ്ട് ലോകം മുഴുവന്‍ ലൗ ജിഹാദാണ് നടപ്പാകുന്നത് എന്ന് പറയാന്‍ ഞാനാളല്ല,’ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു.