തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുന:പരിശോധിക്കണം; കുട്ടികളുടെ ഭാവി ഇല്ലാതാക്കരുത്; സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ

സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയില്‍ തിരുനാവായ നാവാ മുകുന്ദ , കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ഡിവൈഎഫ്‌ഐ.എറണാകുളം വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഉണ്ടായ അനഭിലഷണീയമായ പ്രവണത തിരുത്തപ്പെടേണ്ടത് തന്നെയാണ്. മത്സരങ്ങള്‍ക്കിടയില്‍ കുട്ടികളെ പ്രതിഷേധത്തിലേക്ക് നയിക്കുന്ന ബാഹ്യ ശക്തികളെ തുറന്ന് കാട്ടി നടപടികള്‍ കൈക്കൊള്ളണം.
എന്നാല്‍ പ്രതിഷേധിച്ച കുട്ടികളുടെ ഭാവി ആകെ ഇല്ലാതാക്കുന്ന വിധം അവസരം നിഷേധിക്കുന്നത് അനീതിയാകും.

കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് വിലക്കിയ തീരുമാനം പിന്‍വലിക്കണമെന്ന്
ഡിവൈഎഫ് എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എറണാകുളത്തു നടന്ന കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനു രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയാണ് ഇരു സ്‌കൂളുകളും പ്രതിഷേധിച്ചത്.

കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും ജനറല്‍ സ്‌കൂള്‍ എന്നും വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ഇരു സ്‌കൂളുകളും നിലപാടെടുത്തിരുന്നു. രണ്ട് സ്‌കൂളുകളും ചേര്‍ന്നു സര്‍ക്കാരിനു നല്‍കിയ പരാതിയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷത്തെ കായികമേളയില്‍നിന്ന് ഇരു സ്‌കൂളുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.