മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഹെൽപ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

മ്യാൻമറിലും അയൽ രാജ്യമായ തായ്‌ലാന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇരു രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹെൽപ് ലൈൻ തുറന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നെന്നാണ് റിപ്പോർട്ട്.

പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലാന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിലും നിരവധി കെട്ടിടങ്ങൾ ഭൂചനത്തിൽ തകർന്നുവീണിട്ടുണ്ട്. ബാങ്കോക്കിൽ മൂന്ന് പേരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി മരിച്ചതായി ഉപപ്രധാനമന്ത്രി അറിയിച്ചു. മ്യാൻമറിൽ പത്ത് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 81 പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം. മ്യാൻമറിൽ കാര്യമായ നാശനഷ്ടങ്ങൾ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.