പോലീസിന് വീണ്ടും നാണക്കേട്; ആലപ്പുഴയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച എസ്.ഐ. അറസ്റ്റില്‍; കൂടുതല്‍ പോലീസുകാര്‍ പ്രതിപട്ടികയിലേക്ക്

ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രൊബേഷനറി എസ്.ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജുവാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി.
പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴിയെടുത്തിരുന്നു. കേസില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് അറസ്റ്റിലായത് നര്‍ക്കോടിക്‌സ് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസാണ്.

ഇടനിലക്കാരിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പൊലീസുകാര്‍ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന എട്ടുപേരയാണ് ഇതിനകം ചോദ്യംചെയ്തത്. പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിനു വൈദ്യപരിശോധനയില്‍ തെളിവു ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മംഗലം സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ ആതിരയെന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്ന് സ്ഥിരമായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നെല്‍സണ്‍ അടക്കമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ഇതിനെക്കുറിച്ച് വിവരം ലഭിച്ച നെല്‍സണ്‍ മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ഒളിവില്‍ പോവുകയായിരുന്നു.

ആലപ്പുഴ ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ 5 വയസ്സുള്ള പെണ്‍കുട്ടിയെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിരുന്നു.