മലപ്പുറം വളാഞ്ചേരിയില്‍ ലഹരി കുത്തിവച്ചുള്ള ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ പരിശോധന നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിൽ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.
അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താനാണ് തീരുമാനം. മലപ്പുറം ജില്ലയിൽ HIV പരിശോധിക്കാൻ ഏഴ് ഇൻ്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്. ഒറ്റപ്പെട്ട പരിശോധനക്ക് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവർ എത്താത്തത് വെല്ലുവിളിയാണ്. വിപുലയമായ ക്യാമ്പ് നടത്തി ഇതിനെ മറികടക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
തവനൂർ ജയിലിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് HIV വൈറസ് ബാധ സ്ഥിരീകരിച്ചത്. ലഹരി കുത്തി വെക്കാൻ ഉപയോഗിച്ച സൂചി വീണ്ടും കുത്തിവെച്ചതിലൂടെയാണ് ഇത് പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.