ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് എല്ലാറ്റിനെയും എഐ എന്ന് വിശേഷിപ്പിക്കാനുള്ള പ്രവണത; വിമര്‍ശിച്ച് എന്‍ ആര്‍ നാരായണ മൂര്‍ത്തി

ഇന്ത്യന്‍ ടെക് കമ്പനികള്‍ക്ക് എല്ലാറ്റിനെയും എഐ എന്ന് വിശേഷിപ്പിക്കാനുള്ള പ്രവണതയാണെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. സാധാരണ സോഫ്റ്റ്‌വെയറുകളെ ഇന്ത്യന്‍ ടെക് കമ്പനികള്‍ എഐ എന്ന് വിശേഷിപ്പിക്കുന്നുവെന്നും എന്‍ ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു. ടിഐഇ കോണ്‍ മുംബൈ 2025ലാണ് നാരായണ മൂര്‍ത്തിയുടെ ഈ പ്രസ്താവന.

‘എല്ലാറ്റിനെയും എഐ എന്ന് വിശേഷിപ്പിക്കാനുള്ള പ്രവണത ഇന്ത്യയിലുണ്ട്. വളരെ സാധാരണമായ പല പ്രോഗ്രാമുകളെയും എഐ എന്ന് വിശേഷിക്കുന്നത് കണ്ടിട്ടുണ്ട്’ എന്നാണ് എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ വിമര്‍ശനം. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് മെഷീന്‍ ലേണിംഗും ഡീപ് ലേണിംഗും അടിസ്ഥാനമാണെന്നും എന്‍ ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു.

എഐ എന്നാല്‍ മെഷീന്‍ ലേണിംഗാണ്. ധാരാളം ഇന്‍പുട്ട് ഡാറ്റ മെഷീന്‍ ലേണിംഗിന് അനിവാര്യമാണ്. ഡീപ് ലേണിംഗ് എന്നത് എഐയിലെ വളരെ നവീനമായ ഘടകമാണെന്നും എന്‍ ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു. ഇന്ത്യയില്‍ എഐ ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ് എന്നും എന്‍ ആര്‍ നാരായണ മൂര്‍ത്തി കൂട്ടിച്ചേർത്തു.