കെ രാധാകൃഷ്ണന്‍ നാളെ ഇഡിക്ക് മുന്നിലേക്ക്; ആവശ്യപ്പെട്ട രേഖകള്‍ കൈമാറി; കരുവന്നൂരില്‍ തട്ടിപ്പ് കേസില്‍ സിപിഎമ്മിനും നിര്‍ണായക ദിനം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ നാളെ ഹാജരാകും. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.

അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാലാണ് നേരത്തെ അദേഹം ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത്. തുടര്‍ന്ന് ഇമെയില്‍ മുഖേനയാണ് ഇ.ഡി അദ്ദേഹത്തിന് രണ്ടാമത്തെ സമന്‍സ് അയച്ചത്. ലോക്‌സഭ സമ്മേളനത്തിലായതിനാല്‍ ആദ്യ സമന്‍സ് വൈകിയാണ് ലഭിച്ചത്. ഇതിന് നല്‍കിയ മറുപടിയില്‍ ലോക്‌സഭ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്നായിരുന്നു അറിയിച്ചത്. തുടര്‍ന്ന് വീണ്ടും സമന്‍സ് അയച്ചതോടെയാണ് അദേഹം നാളെ ഇഡിക്ക് മുന്നില്‍ എത്തുന്നത്.

കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. കൃത്യമായ രേഖകളില്ലാതെ ബിനാമി വായ്പകള്‍ നല്‍കി സഹകരണബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസില്‍ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. പൊലീസ് റജിസ്റ്റര്‍ ചെയ്ത 16 കേസുകള്‍ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.