കണ്ണൂരിലെ ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീപോലുമില്ല; ഇസ്ലാമിന്റെ നിയമങ്ങള്‍ മതപണ്ഡിതര്‍ പറയും, അതില്‍ കുതിര കയറാന്‍ വരരുത്; സിപിഎമ്മിന് താക്കീതുമായി കാന്തപുരം

കണ്ണൂര്‍ ജില്ലയില്‍ ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതില്‍ ഒറ്റ സ്ത്രീ പോലും ഇല്ലെന്നും ഇത് എന്തുകൊണ്ടാണെന്നും സിപിഎമ്മിനോട് ചോദിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നടത്തിയ വിമര്‍ശനത്തിന് മറുപടിയായാണ് കാന്തപുരം ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. ഗോവിന്ദന്‍ മാഷിന്റെ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീ പോലുമില്ല, 18 പേരും പുരുഷന്മാരാണ്. ഒരു സ്ത്രീയെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.

ഇസ്ലാമിന്റെ നിയമങ്ങള്‍ മതപണ്ഡിതര്‍ പറയും, അത് പണ്ഡിതര്‍ക്ക് വിട്ട് കൊടുക്കണം. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതില്‍ എന്തിനാണ് കുതിര കയറാന്‍ വരുന്നതെന്നും കാന്തപുരം താക്കീത് ചെയ്തു.

നേരത്തെ, പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് സമൂഹത്തില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും അദേഹം പറഞ്ഞു. മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്‌ക്കെതിരേ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനമയാണ് ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീകളും പുരുഷന്മാരും ഇടകലരുന്ന എന്ത് പദ്ധതി കൊണ്ടുവന്നാലും അത് ദീനിനെ പൊളിക്കാനുള്ളതാണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴും പൊതുവിടങ്ങളില്‍ സ്ത്രീകളുണ്ടാവരുതെന്ന് പറയുന്ന നിലപാടിലേക്ക് എങ്ങനെ പോകാനാകും. പോകാനാവില്ല. പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തിന് മുന്നോട്ടേക്ക് പോകേണ്ടിവരും.

ആ പുരോഗമനപരമായ നിലപാട് നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമെല്ലാം കൂട്ടായ ശ്രമത്തിന്റെ , അല്ലെങ്കില്‍ അത് പിന്‍പറ്റി മുമ്പോട്ടേക്ക് വന്ന കേരളീയ സമൂഹത്തിന്റെ ഭാഗമായി രൂപപ്പെട്ടത് തന്നെയാണ്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുള്ള നാട് ഈ കേരളമാണ്. എം.വി ഗോവിന്ദനന്‍ പറഞ്ഞു.