സപ്ലൈകോ, ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങള്‍; സര്‍ക്കാര്‍ കരിഞ്ചന്തക്കാരെ സഹായിക്കുന്നു; വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടിയെന്ന് ബിജെപി

ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഓണം വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയില്ലെന്ന് വ്യക്തമാണ്. കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ സപ്ലൈകോയില്‍ ഇടപെടല്‍ നടത്താത്തത്.

ഓണക്കാലത്ത് സൂപ്പര്‍ സ്‌പെഷ്യല്‍ ചന്തകള്‍ നടത്തുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചത് ഇങ്ങനെ പോയാല്‍ വെറും തള്ള് മാത്രമായി മാറും. ഓണക്കാലത്ത് സബ്‌സിഡിക്ക് പോലും 80 കോടി രൂപയോളം വേണമെന്നിരിക്കെയാണ് വിപണി ഇടപെടലിന് വെറും 70 കോടി മാത്രം സര്‍ക്കാര്‍ അനുവദിച്ചത്. ഓണാഘോഷത്തിന്റെ പേരില്‍ കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിലവില്‍ സപ്ലൈകോ എന്നത് ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ്. എന്നാല്‍ കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് നിയമസഭയില്‍ ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കിയത് വെള്ളത്തില്‍ വരച്ച വര പോലെയാവുമെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കുള്ളത്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.