വൈകല്യവും ബുദ്ധിമാന്ദ്യവും മരണവുമൊക്കെ ഒളിഞ്ഞിരിക്കുന്ന വീട്ടിലെ പ്രസവങ്ങൾ.. അറിയാം പ്രസവം വീട്ടിലാക്കുന്നതിലെ അപകടങ്ങൾ

വളരെ നോർമലായ ഒരാൾക്ക് പോലും നിമിഷനേരം കൊണ്ട് ജീവൻ അപകടത്തിലാകുന്ന സങ്കീർണ പ്രതിഭാസമാണ് പ്രസവം. നെല്ലു കുത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ പ്രസവിക്കാൻ പോയി തിരിച്ച് വന്ന് ബാക്കി നെല്ല് കുത്തുന്നത് പോലെയോ കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്നതുപോലെയോ അത്ര എളുപ്പമല്ല എപ്പോഴും പ്രസവം. പ്രസവം എന്നത് ചിലപ്പോൾ പൂർണമായും സ്വാഭാവികമായി നടന്നേക്കാം. എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സങ്കീർണതകളുണ്ടാകാനുള്ള സാധ്യതയും അതിനൊപ്പം തന്നെയുണ്ട്.

അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, വിചാരിക്കുന്നതിലും കൂടുതൽ പ്രസവം നീണ്ടു പോകുന്നതും ഒക്കെ സാധാരണയായി ഒരു പ്രസവത്തിൽ കണ്ടുവരുന്ന സങ്കീർണ്ണതകളാണ്. പ്ലാസൻ്റയുടെ ഒരു കഷണമെങ്കിലും ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുന്ന അവസ്ഥ മുതൽ ബ്ലഡ് പ്രഷർ വ്യതിയാനവും അംനിയോട്ടിക് സ്രവം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ഗർഭാശയത്തിന്റെയും ഗർഭാശയ മുഖത്തിന്റെയും ഇടുപ്പിന്റെയും പ്രശ്നങ്ങൾ കൊണ്ടും അല്ലാതെയുമുണ്ടാകാവുന്ന നൂറുനൂറായിരം കുഴപ്പങ്ങളെ അതിജീവിക്കുന്നതിലൂടെയാണ് ഒരു പ്രസവം പൂർണമാകുന്നത്.

പ്രസവവേദന തുടങ്ങിയാൽ, കുഞ്ഞിന്റെ ഹൃദയമിടിപ്പിന് പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. മറുപിള്ള വിട്ടുപോകുന്നതാണ് (പ്ലാസെന്റൽ അബ്റപ്ഷൻ) ഒരു അപകടം. മറുപിള്ള (പ്ലാസൻ്റ) പുറത്ത് വന്നാൽ മാത്രമേ പ്രസവം പൂർണമാകൂ. കുഞ്ഞ് പുറത്തെത്തി മറുപിള്ളയും പുറത്തുവന്ന് ഗർഭപാത്രം ചുരുങ്ങാൻ തുടങ്ങിയാലേ രക്തസ്രാവം നിയന്ത്രണവിധേയമാവൂ. മറുപിള്ള പൂർണമായി പുറത്തെത്താഞ്ഞതുകൊണ്ട് ഗർഭപാത്രം ചുരുങ്ങില്ല. ഇതുമൂലം രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

സാധാരണയായി പ്രസവം കഴിഞ്ഞിട്ടേ മറുപിള്ള വിട്ടുപോകാവൂ. കുട്ടിയും പിന്നീട് മറുപിള്ളയും പുറത്തുവന്നുക്കഴിഞ്ഞാൽ ഗർഭപാത്രം ചുരുങ്ങി രക്തസ്രാവം നിയന്ത്രിക്കപ്പെടും. എന്നാൽ ചിലരിൽ മറുപിളള കുഞ്ഞിനു മുമ്പേ വിട്ടുപോകും. അതിന്റെ ഫലമായി അമിത രക്തസ്രാവവും തുടർന്ന് കൊയാഗുലേഷൻ ഡിഫക്ട് എന്ന അവസ്ഥയുമുണ്ടാകും. ആക്സിഡന്റൽ ഹെമറേജ് എന്നാണ് ഈ രക്തസ്രാവത്തെ പറയുക. പുറത്തേക്ക് കാണുന്ന ബ്ലീഡിങ് വളരെക്കുറവായിരിക്കും. പക്ഷേ അകത്ത് രക്തം കെട്ടിക്കിടക്കും. ഇത് അമിത സ്രാവത്തിന് കാരണമാകും. പ്രസവം കഴിഞ്ഞ് സ്റ്റിച്ച് ഇടുന്നതിന്റെ അനിവാര്യതയും പ്രധാനമാണ്. കൃത്യമായ രീതിയിൽ പ്രക്രിയയും പൂർണമാക്കിയില്ലെങ്കിൽ അടുത്ത പ്രസവത്തിനുള്ള സാധ്യത വരെ ഇല്ലാതാകാൻ കാരണമായേക്കാം.

ഗാർഹിക പ്രസവത്തിലെ മറ്റൊരു പ്രധാന പ്രശ്നം കുട്ടിയുടെ ആരോഗ്യമാണ്. കുഞ്ഞിന്റെ വളർച്ചയോ പ്രശ്നങ്ങളോ ഒന്നും ഇവിടെ ശ്രദ്ധിക്കാൻ കഴിയില്ല, കുഞ്ഞിന്റെ ആരോഗ്യവും ജീവനും അപകടത്തിലാകുന്നു. കുട്ടിക്ക് ജനിച്ചയുടൻ 24 മണിക്കൂറിനുള്ളതിൽ ലഭിക്കേണ്ട പ്രതിരോധ കുത്തിവെപ്പുകൾ നൽകുവാൻ കഴിയില്ല. കുട്ടിയുടെ മറ്റ് ആരോഗ്യ പ്രശ്നനങ്ങൾ കണ്ടുപിടിക്കാനോ ചികിൽസിക്കാനോ കഴിയില്ല എന്നുള്ളതൊക്കെയാണ്.

പണ്ടുകാലത്തെ പ്രസവം വീടുകളിലായിരുന്നെങ്കിലും അത്തരത്തിൽ ജനിച്ച എത്ര കുഞ്ഞുങ്ങൾ മരണപ്പെട്ടിട്ടുണ്ട്, അംഗവൈകല്യം സംഭവിച്ചിട്ടുണ്ട് എന്നുള്ളതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. അതുപോലെ തന്നെ എത്ര അമ്മമാർ പ്രസവാനന്തരം മരിച്ചിട്ടുണ്ട് എന്നതിനും കണക്കില്ല. വർഷങ്ങൾക്ക് മുൻപ് ഒരു ഡോകടർ കുറിച്ചത് പോലെ-

“കൊള്ളാവുന്ന ഏതെങ്കിലും ആശുപത്രിയിൽ ജനിച്ച്, വാക്സിനുകളൊക്കെ എടുത്ത് ഇനി മറ്റുള്ള രോഗങ്ങളൊക്കെ വന്നാലും ആന്റിബയോട്ടിക്കും ആധുനിക ചികിൽസയുമൊക്കെ സ്വീകരിച്ച് ഇലക്ട്രിസിറ്റിയും ഇന്റർനെറ്റും മൊബൈൽ ഫോണുമടക്കം ആധുനിക ശാസ്ത്രത്തിന്റെ സകല ഔദാര്യവും സ്വീകരിച്ച് സുഖമായിട്ടിരിക്കുമ്പൊ എല്ലിന്റെടേലുള്ള ചോറ് കുത്താൻ തുടങ്ങും.

അപ്പൊ ഓരോ തോന്നലുകളുണ്ടാകും. കക്കൂസ് ശരിയല്ലെന്നും തുറസായ സ്ഥലത്ത് വെളിക്കിരിക്കുന്നതാണു സുഖമെന്നും പ്രകൃതിയിലേക്ക് മടങ്ങണമെന്നും വീട്ടിൽ കിടന്ന് പ്രസവിക്കണമെന്നുമെല്ലാം.. എന്റെ മുത്തശ്ശിയുടെ മുത്തശ്ശിയൊക്കെ ജീവിച്ചിരുന്ന കാലത്ത് നമ്മുടെ അമ്മമാർ വീട്ടിലൊക്കെ നെല്ലു കുത്തുന്നതിനിടയ്ക്ക് വന്ന് ചുമ്മാ പ്രസവിച്ചിട്ട് തിരിച്ചുപോയി നെല്ലിടിക്കുമായിരുന്നത്രേ..അന്ന് നെല്ലിടിക്കുന്നിടത്തൂന്ന് പോയ എത്ര പെണ്ണുങ്ങൾ ജീവനോടെ തിരിച്ച് വന്നെന്നോ എത്ര കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചെന്നോ ഈ പറയുന്ന ഒറ്റയൊരുത്തൻ പറയില്ലാ”.

വീട്ട് പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചത് കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീട്ട് പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് 9 നവജാത ശിശുക്കൾ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ.

ആരോഗ്യ വകുപ്പിന്റെ കണക്ക്

Read more

2024 ഏപ്രിൽ മുതൽ ഡിസംബർ വരെ എറണാകുളം – 2, തൃശൂർ – 2, കോഴിക്കോട് – 1, തിരുവനന്തപുരം – 1, കോട്ടയം – 1, ആലപ്പുഴ – 2 എന്നിങ്ങനെയാണ് മരണ വിവര കണക്കുകൾ. 2021 മുതൽ 2024 മാർച്ച് വരെ മലപ്പുറം – 4, കാസർഗോഡ് – 1, പാലക്കാട് – 1, തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1 എന്നീ മരണ വിവര കണക്കുകൾ റിപ്പോർട്ട് ചെയ്തു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് വീട്ട് പ്രസവങ്ങളിൽ കൂടുതൽ നവജാത ശിശുക്കൾ മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു.