'തുരുമ്പിച്ച പഴയ കമ്പാർട്ട്മെന്‍റുകൾ, ജനറൽ കോച്ചുകളിലെ തിരക്ക് '; ട്രെയിൻ യാത്രാദുരിതം റെയിൽവേ മന്ത്രിയോട് അറിയിച്ച് എംപി

കേരളത്തിലോടുന്ന ട്രെയിനുകളുടെ പരിതാപകരമായ അവസ്ഥയെകുറിച്ചും റെയിൽവേ ബഡ്ജറ്റിലെ അവഗണനയെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ നിലവിൽ ഓടുന്ന പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകളുടെ കാലപ്പഴക്കം മൂലമുള്ള തുരുമ്പിച്ച അവസ്ഥ, ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ അപര്യാപ്തത, സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ എംപി മന്ത്രിയുമായി ചർച്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിതാണ്;-

കേരളത്തോടുള്ള റെയിൽവേ ബഡ്ജറ്റിലെ അവഗണനയെക്കുറിച്ചും കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അമൃതഭാരത് പദ്ധതിക്ക് കീഴിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിർമ്മാണ പുരോഗതി വളരെ കുറവാണ്. ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് വളരെയധികമാണ്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തുമടക്കം നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണം. ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങൾ അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും അടിയന്തരമായി പൂർത്തീകരിക്കേണ്ടതുണ്ട്.

നിലവിൽ തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേഷനുകൾക്കൊപ്പം അടുത്തഘട്ടത്തിൽ കൊട്ടാരക്കര, ശാസ്താംകോട്ട അടക്കമുള്ള കേരളത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിൽ കൂടി അമൃത് ഭാരത് പദ്ധതി വ്യാപിപ്പിക്കണമെന്നും കുര, മൺറോത്തുരുത്ത്, ചെറിയനാട് എന്നീ സ്റ്റേഷനുകൾ ക്രോസിംഗ് സ്റ്റേഷനുകൾ ആയി അപ്ഗ്രേഡ് ചെയ്യണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ വളരെക്കാലത്തെ ആവശ്യമായ കാഞ്ഞങ്ങാട് പാണത്തൂർ, തലശ്ശേരി മൈസൂർ , നിലമ്പൂർ നഞ്ചങ്കോട്, ഗുരുവായൂർ തിരുനാവായ, അങ്കമാലി എരുമേലി, ചെങ്ങന്നൂർ പമ്പ, എന്നീ പാതകൾ സംസ്ഥാന സർക്കാരുമായി ചേർന്ന് യാഥാർത്ഥ്യമാക്കേണ്ട അനിവാര്യതയെ കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തി. അതോടൊപ്പം പുതുതായി തിരുവനന്തപുരം ഷോർണൂർ മൂന്നാം അതിവേഗ പാത അനുവദിക്കുകയും, തൃശ്ശൂർ ഷോർണൂർ പാലക്കാട് ഡൈവേർഷൻ സംബന്ധിച്ചുള്ള പുതിയ പാളത്തിന്റെ പണികൾ വേഗത്തിൽ പൂർത്തീകരിക്കുകയും ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിലവിൽ ഓടുന്ന ട്രെയിനുകളുടെ അവസ്ഥ പരിതാപകരമാണെന്നും പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകൾ കാലപ്പഴക്കം മൂലം തുരുമ്പിച്ച അവസ്ഥയിലും ആണ്. ഏറ്റവും കൂടുതൽ ആളുകൾ ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളിൽ വളരെ മോശം കമ്പാർട്ട്മെന്റുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളിലും പത്തു വർഷത്തിലേറെ പഴക്കമുള്ള കമ്പാർട്ട്മെന്റുകളാണ് നിലവിലുള്ളത്.

ഇവയെല്ലാം അടിയന്തരമായി പിൻവലിച്ച് പുതിയ കോച്ചുകൾ അനുവദിക്കണം. റെയിൽവേ മേഖലയിൽ വിശേഷിച്ചും മലബാറിലോട്ടുള്ള യാത്രാദുരിതത്തിന് ശാശ്വതമായ പരിഹാരം അത്യാവശ്യമാണ്. മലബാറിലേക്കുള്ള യാത്ര ദുരിതത്തിന് പരിഹാരമായി കോയമ്പത്തൂരിനും മംഗലാപുരത്തിനും ഇടയിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അനിവാര്യമാണ്.

ഇത്തവണത്തെ റെയിൽവേ ബഡ്ജറ്റിൽ കേരളത്തിലെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇത് അപര്യാപ്തമാണ്. ആയതിനാൽ ഈ തുക വർദ്ധിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം മധുരയിൽ നിന്ന് ആരംഭിച്ച കൊട്ടാരക്കര വഴി ഡൽഹി,മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്ക് ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകളും അനുവദിക്കേണ്ടതുണ്ട്.

കോവിഡിന്റെ കാലത്ത് പല ട്രെയിനുകളുടെയും സ്റ്റോപ്പുകൾ നിർത്തലാക്കിയിട്ടുണ്ട് അവയെല്ലാം അടിയന്തരമായി പുനസ്ഥാപിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികൾ ഉപയോഗപ്പെടുത്തുന്ന റെയിൽവേ സ്റ്റേഷനുകളായ ആലുവ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഉത്തരേന്ത്യയിലേക്ക് പോകുന്ന മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും ശാസ്താംകോട്ട പോലെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ കൂടി റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു.

സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോടൊപ്പം സമഗ്രമായ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ, പ്രവർത്തനക്ഷമമായുള്ള എടിഎം, ഷെൽട്ടർ പാർക്കിംഗ്, യാത്രക്കാർക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ, ഡിസ്പ്ലേ ബോർഡുകൾ, കുടിവെള്ളം അടക്കമുള്ള സംവിധാനങ്ങൾ മുഴുവൻ സ്റ്റേഷനുകളിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവിൽ സർവീസ് നടത്തുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം തിരുപ്പതി എക്സ്പ്രസ് എന്നിവ ആഴ്ചയിൽ മുഴുവൻ ദിവസവും സർവീസ് നടത്തുക, തിരുവനന്തപുരം ബാംഗ്ലൂർ റൂട്ടിൽ വന്ദേ ഭാരത് സർവീസ്, കൊല്ലം എറണാകുളം റൂട്ടിൽ പുതിയ വന്ദേ മെട്രോ മോഡൽ ട്രെയിൻ, തിരുവനന്തപുരത്തുനിന്നും കോട്ടയം മംഗലാപുരം വഴി ഡൽഹിക്ക് രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം കൊട്ടാരക്കര തെങ്കാശി വഴി ചെന്നൈ, തിരുവനന്തപുരത്തുനിന്നും ഹൈദരാബാദ്, കൊല്ലം-മധുര- രാമേശ്വരം, കോട്ടയം കൊല്ലം തിരുനെൽവേലി തുടങ്ങിയ പുതിയ ട്രെയിനുകളും ഓരോ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുള്ള സർക്കുലർ മെമു സർവീസുകളും പുതുതായി അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.

കേരളത്തിലെ വിവിധ റെയിൽവേ മേൽപ്പാലങ്ങൾക്കായി റെയിൽവേ ഫണ്ട് അനുവദിച്ചിട്ടുണ്ട് എങ്കിലും ഒരിടത്തും പണി ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. മാവേലിക്കര ലോകസഭ മണ്ഡലത്തിൽ ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡിലെ മൈനാഗപ്പള്ളി മേൽപ്പാലം, മാവേലിക്കര കല്ലുമല റോഡിലെ കല്ലുമല മേൽപ്പാലം, ചങ്ങനാശ്ശേരി നാലുകോടി മേൽപ്പാലം, പത്തനാപുരം കുന്നിക്കോട് റോഡിലെ ആവണീശ്വരം മേൽപ്പാലം, അമ്പലപ്പുഴ തിരുവല്ല റോഡിലെ തകഴി മേൽപ്പാലം, ഹരിപ്പാട് വീയപുരം റോഡിലെ കാരിച്ചാൽ മേൽപ്പാലങ്ങൾക്കാണ് നിലവിൽ റെയിൽവേ മന്ത്രാലയം നിലവിലുള്ള ലെവൽ ക്രോസുകൾക്ക് പകരമായി മേൽപ്പാലം നിർമ്മിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

സംസ്ഥാന സർക്കാരുമായി ചേർന്ന് ഇവയുടെ പണികൾ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. അതുപോലെ പുതുതായി പല ലെവൽ ക്രോസുകളിലും മേൽപ്പാലം ആവശ്യമായിട്ടുള്ളതുമുണ്ട്. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനിലൂടെ അനുബന്ധിച്ച് ഏക്കർ കണക്കിന് സ്ഥലമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ചെറിയനാട്, എഴുകോൺ തുടങ്ങിയവ അതിനുദാഹരണമാണ്. ഇവയിൽ ഒന്നുകിൽ റെയിൽവേ ഏതെങ്കിലും തരത്തിലുള്ള പദ്ധതികൾ ആരംഭിക്കുകയോ മറ്റ് ഡിപ്പാർട്ട്മെന്റുകൾക്ക് പദ്ധതികൾക്കായി ഈ സ്ഥലം കൈമാറുകയോ പൊതു സ്വകാര്യ പങ്കാളിത്തത്തോടുകൂടി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നയ രൂപീകരണമോ നടത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളിൽ റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ അത്യാവശ്യമാണ്.

നിലവിൽ കേരളത്തിലെ സ്ഥിര യാത്രക്കാർ അനുഭവിക്കുന്ന പ്രധാന പ്രശ്നം ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ അപര്യാപ്തതയാണ്. പലപ്പോഴും പല ട്രെയിനുകളിലും ഒന്നോ ഒന്നരയോ കോച്ചുകൾ മാത്രമാണ് ജനറൽ കോച്ചുകളായി നിലവിലുള്ളത്. പാസഞ്ചർ അസോസിയേഷനുകളുടെ നിരന്തര ആവശ്യങ്ങളിൽ ഒന്നാണ് ഇത്തരം ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുക എന്നുള്ളത്. ഇതിനൊരു പരിഹാരം എന്ന നിലയിൽ കേരളത്തിലോടുന്ന മുഴുവൻ ട്രെയിനുകളിലും 24 യാത്ര കമ്പാർട്ട്മെന്റുകൾ ഉൾപ്പെടുത്തുകയും അവയിൽ കുറഞ്ഞത് നാലെണ്ണം എങ്കിലും പൂർണ്ണമായും ജനറൽ കമ്പാർട്ട്മെന്റുകൾ ആയി നിശ്ചയിക്കുകയും വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച മന്ത്രി പരമാവധി വിഷയങ്ങളിൽ അനുകൂലമായ സമീപനം കാലതാമസം കൂടാതെ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.