ആദ്യം ചുണ്ടന്‍ വള്ളത്തില്‍ കയറുന്നത് 'ജലോത്സവം' സിനിമയില്‍; ; നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം കുഞ്ചാക്കോ ബോബന്‍ പുറത്തിറക്കി; വിജയി വനിത

സിനിമയിലെ പല രംഗങ്ങളും മികച്ചതാക്കിയത് തന്നിലെ ആലപ്പുഴക്കാരനെന്ന് സിനിമാതാരം കുഞ്ചാക്കോ ബോബന്‍. ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്റുട്രോഫിയുടെ ഭാഗ്യചിഹ്നം പ്രകാശം ചെയ്യാനായത് ഭാഗ്യമായാണ് കരുതുന്നത്.

എന്റെ മുത്തശ്ശന്‍ കുട്ടനാട്ടുകാരനാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം ചിത്രീകരിക്കുമ്പോഴാണ് ആദ്യമായി ചുണ്ടന്‍ വള്ളത്തില്‍ കയറുന്നത്. വള്ളത്തിന്റെ അമരത്തുനിന്ന് അണിയത്തുവരെ മരപ്പടിയിലൂടെ ഓടുന്ന രംഗമുണ്ടായിരുന്നു. ആലപ്പുഴക്കാരന്‍ എന്ന ആവേശത്തില്‍ വള്ളത്തിലൂടെ ഓടി. രംഗം ഭംഗിയായി ചിത്രീകരിച്ചു. അന്നു കാണിച്ച ആവേശത്തിലെ അപകടം പിന്നീടാണ് മനസ്സിലായത്. പിന്നീട് വിവിധ സിനിമകളിലായി കുട്ടനാടന്‍ പശ്ചാത്തലത്തില്‍ പല രംഗങ്ങളിലും അഭിനയിച്ചു.

കുട്ടനാട്ടുകാരന്റെ രക്തം ഉള്ളിലുള്ളതുകൊണ്ടാകണം ഈ രംഗങ്ങള്‍ മികച്ചതാക്കാനായത്. കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കാവുന്ന ഉത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു.

മത്സര വിജയി ആദ്യമായി വനിത

Read more

ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.