കെപിസിസിയിൽ നേതൃമാറ്റം; ആന്റോ ആന്റണിയോ, ബെന്നി ബെഹ്‌നാനോ?; കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം നിർണായകം

നേതൃമാറ്റ സൂചനകൾ പുറത്ത് വരുമ്പോൾ കെപിസിസിയെ ആര് നയിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പകരക്കാരൻ ആരെന്ന ചോദ്യത്തിന് നിലവിൽ രണ്ട് പേരാണ് പരിഗണന ലിസ്റ്റിൽ ഉള്ളത്. ഒന്നാമതായി ആന്റോ ആന്റണി. മറ്റൊന്ന് ബെന്നി ബെഹ്‌നാൻ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരക്കിട്ട നേതൃമാറ്റങ്ങൾക്കാണ് കോൺഗ്രസ് കേരളഘടകം ഒരുങ്ങുന്നത്.

മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.

മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കണ്‍വീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്. അതേസമയം കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് കാര്യമായി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു.

പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്നതിന്റെ സൂചനയാണ് ആന്റോ ആന്റണിയുടെ പരിഗണന. അതേസമയം നേരത്തെ സണ്ണി ജോസഫ് എംഎല്‍എയുടെയുംം റോജി ജോണ്‍ എംഎല്‍എയും പേരുകളും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് റോജി ജോണ്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ആന്റോ ആന്റണിയെ ഹൈക്കമാന്റ് പരിഗണിക്കുന്നത്. ബെന്നി ബെഹനാന്റെയും പേര് പരിഗണിക്കുന്നുണ്ട്. ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.