വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ യമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് യാത്രാ അനുമതി ലഭിച്ചു. പ്രേമകുമാരി ശനിയാഴ്ച യെമനിലേക്ക് തിരിക്കും. യെമനിൽ ബിസിനസ് ചെയ്യുന്ന സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യെമനിലേക്ക് പോകാൻ അനുവാദം വേണമെന്ന് കാണിച്ച് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇത് സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് നടപടികൾ പൂർത്തിയാക്കാൻ നിർദേശം കൊടുത്തു. എന്നാൽ പോകുന്നതിന് സഹായം ചെയ്യാൻ കഴിയില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്വന്തം ഉത്തരവാദിത്വത്തിൽ അവിടേക്ക് പോകാനുള്ള അനുവാദം വേണമെന്ന് പ്രേമകുമാരി അറിയിച്ചു. പിന്നാലെ കോടതി ഇക്കാര്യം അം​ഗീകരിക്കുക ആയിരുന്നു.

തുടർന്നാണ് ഇപ്പോൾ നടപടികൾ പൂർത്തിയാക്കി പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചർച്ച നടത്താനും കൂടിയാണ് പ്രേമകുമാരി പോകുന്നത്. നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഈക്കാര്യം അറിയിച്ചത്.